ചെങ്ങന്നൂരില്‍ കത്തിക്കയറി വിഎസ്; കോണ്‍ഗ്രസ് വെറുതെ വെയില്‍ കൊള്ളുന്നു

ചെങ്ങന്നൂര്‍: രാഷ്ട്രീയമായും സംഘടനാപരമായും ശിഥിലമായ കോണ്‍ഗ്രസ് എന്തിനാണ് ചെങ്ങന്നൂരില്‍ വെറുതെ വെയിലുകൊള്ളുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. വെണ്‍മണി പാറച്ചന്തയിലും ചെങ്ങന്നൂര്‍ തേരകത്ത് മൈതാനത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിവുപോലെ വലിയ ആവേശമാണ് വിഎസിന്റെ യോഗങ്ങളില്‍ ദൃശ്യമായത്.
വീണിതല്ലോ കിടക്കുന്നു ഭൂമിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവശിവ എന്ന മട്ടിലാണ് കോണ്‍ഗ്രസ്സിന്റെ കാര്യം. രാജ്യം ഭരിച്ചുഭരിച്ച് ഇപ്പോള്‍ മൂന്നിടത്തു മാത്രമേ കോണ്‍ഗ്രസ്സിന് അധികാരമുള്ളൂ. തേരാപാര നടക്കുകയാണെങ്കിലും അഹങ്കാരത്തിന് കുറവില്ല. കൈയിലിരിപ്പുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു കോണ്‍ഗ്രസ് മനസ്സിലാക്കുന്നില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും മേല്‍ കുതിരകയറുകയാണ് കോണ്‍ഗ്രസ്. അധികാരം കൈയിലുണ്ടെങ്കില്‍ എന്തു വൃത്തികേടും ബിജെപി കാണിക്കുമെന്നതിന്റെ തെളിവാണ് കര്‍ണാടകയില്‍ കണ്ടത്. വോട്ടെടുപ്പു കഴിഞ്ഞ അവിടെ ജനഹിതത്തിനു നേരെ കാര്‍ക്കിച്ചു തുപ്പുകയാണ് ബിജെപി ചെയ്തത്. ഗവര്‍ണറുള്‍പ്പെടെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് ബിജെപി നടത്തിയത്.
ഇതോടെ, ബിജെപിയുടെ രാഷ്ട്രീയ കള്ളക്കളിയുടെ പൊറാട്ടു നാടകങ്ങളെ ജനങ്ങള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞുകഴിഞ്ഞു. തെക്കേ ഇന്ത്യയിലേക്ക് കടക്കാമെന്ന ബിജെപിയുടെ ആഗ്രഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ്. എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും ക്ഷീണിപ്പിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്സും ബിജെപിയും. അതിനായി കള്ളപ്രചാരണം നടത്തുന്നു. വികസനത്തെക്കുറിച്ചാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. ചെങ്ങന്നൂരില്‍ വികസനം നടന്നിട്ടില്ലെന്ന കോണ്‍ഗ്രസ് വാദം അംഗീകരിച്ചാല്‍ തന്നെ പതിറ്റാണ്ടുകള്‍ ഭരിച്ച കോണ്‍ഗ്രസ്സിനല്ലേ അതിന്റെ ഉത്തരവാദിത്തമെന്നും വിഎസ് ചോദിച്ചു.
Next Story

RELATED STORIES

Share it