Pathanamthitta local

ചെങ്ങന്നൂരില്‍ അവസാന ഘട്ട പ്രചാരണത്തിന് സിനിമാ താരങ്ങള്‍

മാന്നാര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടികലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രംഗം കൊഴുപ്പിക്കാന്‍ താരങ്ങളെയും രംഗത്തിറക്കി. ദേശീയ, സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ചെറുതും വലുതുമായ പൊതുയോഗങ്ങള്‍ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും പ്രചാരണാര്‍ഥം നടത്തിക്കഴിഞ്ഞു. എന്നാല്‍ രംഗം കൂടുതല്‍ കൊഴുപ്പിക്കാന്‍ സിനിമാ താരങ്ങളെയും രംഗത്തിറക്കി.
യുഡിഎഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥിന് വേണ്ടി നടന്‍ ജയറാമാണ് എത്തിയത്. മാന്നാര്‍ കുന്നത്തൂര്‍ ജങ്ഷനില്‍ വിഷ്ണുനാഥിന്റെ സ്വീകരണയോഗത്തിന്റെ സമാപന ചടങ്ങിലാണ് ജയറാം പങ്കെടുത്ത് വോട്ട് അഭ്യര്‍ഥിച്ചത്. വന്‍ ജനാവലിയാണ് ജയറാമിനെ കാണാനായി ഇവിടെ തടിച്ച് കൂടിയത്. തനിക്ക് ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും പി സി വിഷ്ണുനാഥ് അടുത്ത സുഹൃത്തായതിനാലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതെന്നും ജയറാം പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍ പിള്ളയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സുരേഷ്‌ഗോപി റോഡ് ഷോ നടത്തി. ഇന്നലെ രാവിലെ പരുമലക്കടവില്‍ എത്തിയ സുരേഷ് ഗോപി തുറന്ന വാഹനത്തില്‍ സ്റ്റോര്‍ജങ്ഷന്‍ വരെ റോഡ് ഷോ നടത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ രാമചന്ദ്രന്‍ നായര്‍ക്ക് വേണ്ടി സിനിമാ താരങ്ങള്‍ ഒന്നും പ്രചാരണത്തിന് എത്തിയില്ലെങ്കിലും നാസിക് ധോളും ഫഌഷ് മോബുമായി ജനങ്ങളെ കൈയിലെടുത്തു. പ്രധാന ജങ്ഷനുകളിലെല്ലാം എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഫഌഷ് മോബ് അവതരിപ്പിച്ചു. താളം ആസ്വദിക്കാനും ഫഌഷ് മോബ് കാണാനുമായി എല്ലായിടങ്ങളിലും ധാരാളം പേര്‍ കൂടുകയും ചെയ്തു. ഇന്ന് വൈീട്ട് നടക്കുന്ന കൊട്ടിക്കലാശത്തിന് കോപ്പ് കൂട്ടാനാണ് ഇപ്പോള്‍ മുന്നണികള്‍ ശ്രമിക്കുന്നത്. പരമാവധി പ്രവര്‍ത്തകരെ അതാത് പ്രദേശത്ത് കേന്ദ്രീകരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കഴിഞ്ഞു. ചെങ്ങന്നൂരും മാന്നാറും കേന്ദ്രമാക്കിയാണ് കൊട്ടിക്കലാശത്തിന് മുന്നണികള്‍ തയ്യാറെടുപ്പുകള്‍ എടുത്തിരിക്കുന്നത്.
ചെങ്ങന്നൂരില്‍ നടക്കുന്ന കൊട്ടിക്കലാശത്തിലാണ് വൈകീട്ട് സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുന്നത്. ഇതിന് മുമ്പ് മണ്ഡലങ്ങളിലെല്ലാം ഓട്ടപ്രദക്ഷിണം നടത്തും.
കൊട്ടികലാശത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലിസ് കര്‍ശന നിര്‍ദേശങ്ങള്‍ മുന്നണി നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it