kannur local

ചികില്‍സയ്ക്ക് കൊണ്ടുവന്ന മോഷണക്കേസ് പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു

കണ്ണൂര്‍: രോഗബാധിതനായതിനെ തുടര്‍ന്ന് സബ് ജയിലില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്ന മോഷണക്കേസ് പ്രതി പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. താമരശ്ശേരി അടിവാരം നാലാംപടിയിലെ ആലപ്പാട് ഹൗസില്‍ ശിഹാബ് (22)ആണ് മുങ്ങിയത്.
മാങ്ങാട്ടിടം കുണ്ടംകുന്ന് യത്തീംഖാനയ്ക്കടുത്ത അബ്ദുര്‍റഹ്മാന്റെ വീട്ടില്‍ തേപ്പുജോലി ചെയ്യുകയായിരുന്ന ഷാജിയുടെ കീശയില്‍നിന്ന് 700 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ ഏതാനും ദിവസം മുമ്പാണ് ശിഹാബിനെ കൂത്തുപറമ്പ് പോലിസ് അറസ്്റ്റ് ചെയതത്. തുടര്‍ന്ന് കോടതി കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. അസുഖബാധിതനാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എആര്‍ ക്യാംപിലെ രണ്ടു പോലിസുകാരുടെ അകമ്പടിയോടെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്ക് കൊണ്ടുവന്നതായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നു പറഞ്ഞ് കക്കൂസില്‍ കയറി.
കുറച്ച് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പോലിസുകാര്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതില്‍ ചവിട്ടിത്തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് രക്ഷപ്പെട്ടതായി ബോധ്യമായത്. കക്കൂസിന്റെ വെന്റിലേറ്റര്‍ വഴി രക്ഷപ്പെടുകയായിരുന്നുവെന്ന് കരുതുന്നു.
Next Story

RELATED STORIES

Share it