malappuram local

ചാലിയാറിനെ സംരക്ഷിക്കാന്‍ രണ്ടാംഘട്ട സമരത്തിന് തുടക്കം: മജീദ് ഫൈസി

അരീക്കോട്: ചാലിയാര്‍ പുഴയെ സംരക്ഷിക്കാന്‍ അരീക്കോട് പാലത്തില്‍ ഇന്നലെ വൈകീട്ട് അഞ്ചിന് ജനകീയമനുഷ്യച്ചങ്ങല തീര്‍ത്തു. തുടര്‍ന്ന് ചാലിയാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട പ്ലക്കാര്‍ഡുമായി പ്രകടനമായി ജനങ്ങള്‍ അരീക്കോട് നഗരം ചുറ്റി. മാവൂര്‍ ഗ്രാംസിം ഫാക്ടറി നടത്തിയ ജലമലിനീകരണത്തിനെതിരേ പോരാടിയ ജനങ്ങള്‍ വീണ്ടും ചാലിയാറിനെ സംരക്ഷിക്കാന്‍ രണ്ടാംഘട്ട സമരത്തിന് ഇറങ്ങേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി മജീദ് ഫൈസി പറഞ്ഞു. ചാലിയാറില്‍ മാലിന്യം അധികരിച്ചതിനെ തുടര്‍ന്ന് പുഴയുടെ വിവിധ ഭാഗങ്ങളില്‍ പച്ചനിറമായത് ഏറെ ആശങ്ക പരത്തിയിരുന്നു. ജനങ്ങളുടെ ഭീതി മുതലെടുത്ത് പുഴയില്‍ സംഭരിച്ചിട്ടുള്ള വെള്ളം ചോര്‍ത്തിക്കളയാന്‍ അധികൃതര്‍ നീക്കം നടത്തുന്നതായാണു വിവരം.
ഊര്‍ക്കടവ് കവണക്കല്ലിലെ ഷട്ടര്‍ ഉയര്‍ത്തി കഴിഞ്ഞാല്‍ മലിനജലം ഒഴുക്കിക്കളയാന്‍ കഴിയുമെന്നാണു കാരണമായി പറയുന്നത്. പുഴയിലെ വെള്ളം ഒഴുക്കി കളയുന്നതോടെ കിഴുപറമ്പില്‍നിന്ന് അരീക്കോട് ആലുക്കല്‍ ഭാഗത്തേക്ക് പുഴയില്‍കൂടി ഗെയില്‍ പൈപ്പ്‌ലൈന്‍ നിര്‍മാണം നടത്താനുള്ള നീക്കമാണു നടക്കുന്നത്. കവണകല്ല് ഷട്ടര്‍ തുറന്നാല്‍ ഏറനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിണറുകളിലെ വെള്ളം വറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കവണക്കല്ല് ഷട്ടര്‍ ഉയര്‍ത്താനുള്ള നീക്കത്തെ ജനകീയമായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, പി പി ഷൗക്കത്തലി, ഏറനാട് ജലസംരക്ഷണ സമിതി കണ്‍വീനര്‍ കെ എം സലിം, പരിസ്ഥതി പ്രവര്‍ത്തകരായ ജബ്ബാര്‍ മൈത്ര, മീമ്പറ്റ കുഞാന്‍, സലാം പാനോളി, സുലൈമാന്‍ അരീക്കോട് ടി പി മുഹമ്മദ് ചെറുവാടി സംസാരിച്ചു.
Next Story

RELATED STORIES

Share it