ചാരക്കേസ് പരാമര്‍ശത്തില്‍ വിശദീകരണവുമായി

എം എം ഹസന്‍

തിരുവനന്തപുരം: ചാരക്കേസ് സംബന്ധിച്ച പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഹസന്‍ നിലപാട് വ്യക്തമാക്കിയത്. കോഴിക്കോട് ഡിസിസിയുടെ പരിപാടിയില്‍ കെ കരുണാകരന്റെ രാഷ്ട്രീയ അനുസ്മരണം നടത്തുന്നതിനിടെ പറഞ്ഞ പരാമര്‍ശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് ഹസന്‍ വ്യക്തമാക്കി.
കെ കരുണാകരനെക്കുറിച്ച് തന്റെ മനസ്സിലുണ്ടായിരുന്ന വികാരങ്ങള്‍ പറഞ്ഞുവെന്നത് ശരിയാണ്. ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തിയും എ കെ ആന്റണിയെ പുകഴ്ത്തിയും സംസാരിച്ചുവെന്ന രീതിയിലാണു വാര്‍ത്തകള്‍ പ്രചരിച്ചത്. താന്‍ പറഞ്ഞതിന്റെ ചരിത്രപശ്ചാത്തലം അന്വേഷിക്കാതെയാണു പലരും പ്രതികരിച്ചത്. അരനൂറ്റാണ്ടായുള്ള പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലെത്തിയ ആളാണ് താന്‍. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരോട് ഒരുപോലെയുള്ള ബന്ധവും കൂറും കടപ്പാടുമാണു തനിക്കുള്ളത്.  പ്രസംഗത്തെ കുറിച്ച് വിശദീകരിച്ചപ്പോള്‍ അതൃപ്തി ഇല്ലെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. എന്നാല്‍ അദ്ദേഹം അതൃപ്തിയിലാണെന്ന് പ്രചരിപ്പിച്ചാണ് ഇപ്പോഴും പ്രതികരണങ്ങള്‍ നടക്കുന്നത്.
ജീവിതത്തില്‍ അച്ഛനോടും അമ്മയോടുമുള്ള ബന്ധം പോലെയാണ് രാഷ്ട്രീയത്തില്‍ എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമായി തനിക്കുള്ള ബന്ധം. ഉമ്മന്‍ചാണ്ടിക്കെതിരേ അടുത്തിടെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ മുന്നില്‍ നിന്നു ശക്തമായി പ്രതിരോധിക്കുന്നത് ഞാനാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാത്ത അപരിചിതരായ ചിലരാണ് പ്രചാരണത്തിനു പിന്നില്‍. ഈ പ്രതികരണങ്ങള്‍ പ്രതികാരനടപടിയുടെ ഭാഗമാണെന്നും ഹസന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it