ചലച്ചിത്രനടി കല്‍പനയ്ക്ക്  കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി

തൃപ്പൂണിത്തുറ: കഴിഞ്ഞദിവസം അന്തരിച്ച ചലച്ചിത്രനടി കല്‍പനയ്ക്ക് ചലച്ചിത്ര, സാംസ്‌കാരിക രാഷ്ട്രീയ മേഖലയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഹൈദരാബാദില്‍ നിന്നു വിമാനമാര്‍ഗം 26ന് ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ നിരവധിപേര്‍ എത്തിയിരുന്നു. മനോജ് കെ ജയന്‍, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കെപിഎസി ലളിത, സീമ ജി നായര്‍, മേനക, നിര്‍മാതാവ് സുരേഷ് കുമാര്‍, എം രഞ്ജിത്, ആന്റോ ജോസഫ്, സംവിധായകന്‍ രഞ്ജി പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ നീണ്ട നിര വിമാനത്താവളത്തിലുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ നിന്നു മൃതദേഹം തൃപ്പൂണിത്തുറയിലെത്തിച്ചു. ഉച്ചയ്ക്ക് 1.30 മുതല്‍ തൃപ്പൂണിത്തുറ പ്രിയദര്‍ശിനി ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി രമേശ് ചെന്നിത്തല, സ്പീക്കര്‍ എന്‍ ശക്തന്‍, എംഎല്‍എമാരായ കെ ബാബു, ഹൈബി ഈഡന്‍, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, ചലച്ചിത്രതാരങ്ങളായ കാവ്യാ മാധവന്‍, മംമ്ത മോഹന്‍ദാസ്, ജനാര്‍ദ്ദനന്‍, ലാലു അലക്‌സ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, സിദ്ദീഖ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, റിയാസ് ഖാന്‍, സായ്കുമാര്‍, ബിന്ദു പണിക്കര്‍, ബാല, കുഞ്ചന്‍, മനോജ് കെ ജയന്‍, രഞ്ജിനി ഹരിദാസ്, ഇടവേള ബാബു മണിയന്‍പിള്ള രാജു, സംവിധായകന്‍മാരായ കമല്‍, വിനയന്‍, സിദ്ദീഖ്, സിബി മലയില്‍, മേജര്‍ രവി, തുടങ്ങി നിരവധി പേര്‍ ആധരാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന് 3.15 ഓടെ കല്‍പ്പന താമസിച്ചിരുന്ന മേക്കരയിലുള്ള അബാദ് ഡാഫോഡില്‍സ് ഫഌറ്റിലേക്ക് മൃതദേഹം കൊണ്ടുപോയി. ഇവിടെ അമ്മ വിജയലക്ഷ്മി, മകള്‍ ശ്രീമയി, സഹോദരിമാരും ചലച്ചിത്രനടിമാരുമായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ ഉണ്ടായിരുന്നു.
4.30 ഓടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരി കലാരഞ്ജിനിയുടെ മകനാണ് സംസ്‌കാരച്ചടങ്ങുകള്‍ നിര്‍വഹിച്ചത്.
Next Story

RELATED STORIES

Share it