ചര്‍ച്ച പരാജയം; വല്ലാര്‍പാടത്ത് തൊഴിലാളിസമരം തുടരും

സ്വന്തം പ്രതിനിധി

കൊച്ചി: സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നും ഫെയര്‍വേജസ് നടപ്പാക്കണമെന്നും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വല്ലാര്‍പാടം തുറമുഖത്ത് കണ്ടെയ്‌നര്‍-ട്രെയിലര്‍ തൊഴിലാളികള്‍ നടത്തുന്ന സമരം നാലുദിവസം പിന്നിട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ ശനിയാഴ്ച രാത്രി വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗം പരാജയപ്പെട്ടതോടെ സമരം തുടരാനാണ് ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. ഇന്നു വീണ്ടും ലേബര്‍ കമ്മീഷണര്‍ തിരുവനന്തപുരത്ത് ചര്‍ച്ച വിളിച്ചിട്ടുണ്ട്.
ദുബയ് പോര്‍ട്ട് വേള്‍ഡ് അധികൃതര്‍ ശനിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വാഹനങ്ങളുടെ പാര്‍ക്കിങിന് സ്ഥിരം സംവിധാനമുണ്ടാവുന്നതുവരെ താല്‍ക്കാലികമായ പാര്‍ക്കിങിന് ജില്ലാ കലക്ടറും യൂനിയനുകളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തുറമുഖ ട്രസ്റ്റും ഡിപി വേള്‍ഡും അംഗീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ടെര്‍മിനലിനു മുന്നിലെ രണ്ടു കേന്ദ്രങ്ങളിലും ഗോശ്രീ ജങ്ഷന്‍ മുതല്‍ എല്‍എന്‍ജി ടെര്‍മിനല്‍ വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കും. സേവന-വേതന കരാറിന്റെ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പുതുക്കാത്ത സാഹചര്യത്തില്‍ വേതനവര്‍ധന സംബന്ധിച്ച യൂനിയനുകളുടെ നിര്‍ദേശം ട്രക്കുടമകളുടെ സംഘടനകള്‍ അംഗീകരിച്ചില്ല.
20 കിലോമീറ്ററില്‍ കുറഞ്ഞ ദൂരത്തേക്ക് ട്രക്കുമായി പോവുന്ന തൊഴിലാളിക്ക് 30ഉം 40ഉം മണിക്കൂര്‍ സമയം ചെലവിടേണ്ട അവസ്ഥയാണ്. ഇവര്‍ക്ക് ഫെയര്‍വേജസ് പ്രകാരം നാലുമണിക്കൂറിന്റെ ഓവര്‍ടൈം വേതനം നല്‍കണമെന്നാണ് യൂനിയനുകളുടെ ആവശ്യം. എന്നാല്‍, ഇതു നല്‍കാനാവില്ലെന്ന് ഉടമകളുടെ സംഘടനകള്‍ നിലപാടെടുത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it