Flash News

ചന്ദ്രബോസ് വധക്കേസില്‍ നിസാമിന്റെ ഭാര്യ കൂറുമാറി

തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ 11ാം സാക്ഷിയും പ്രതി നിസാമിന്റെ ഭാര്യയുമായ അമല്‍ കോടതിയില്‍ കൂറുമാറി. നേരത്തേ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്ന ഇവര്‍ പോലീസിന് നല്‍കിയിരുന്ന രഹസ്യമൊഴി മാറ്റിപ്പറയുകയായിരുന്നു.
ചന്ദ്രബോസ് മര്‍ദനമേറ്റ് കിടക്കുന്നതായാണ് ഇവര്‍ പോലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇന്ന്് കോടതിയില്‍ സാക്ഷിവിസ്താരത്തിനിടെ ഇത് അവര്‍ നിഷേധിച്ചു. ഇതേത്തുടര്‍ന്ന്് പ്രോസിക്യൂഷന്‍ ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അമലിന്റെ വിസ്താരം ഇന്നലെ നടന്നിരുന്നില്ല. മൊഴി പറയാന്‍ പറ്റാത്തവിധം സാക്ഷി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും വിസ്താരം മാറ്റണമെന്നും അമലിന്റെ അഭിഭാഷകന്‍ അഡ്വ. കെ ഡി ബാബു അപേക്ഷ നല്‍കിയിരുന്നു. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അമല്‍ എത്തിയെങ്കിലും അവരുടെ അഭിഭാഷകന്റെ അപേക്ഷയെത്തുടര്‍ന്ന് വിസ്താരം ഇന്നത്തേക്കു മാറ്റുകയായിരുന്നു.
അതേസമയം, കേസിലെ ഒന്നാംസാക്ഷി അനൂപിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നിസാമിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്്. തൃശൂര്‍ വെസ്റ്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ പ്രതി അബ്ദുല്‍ റസാഖ് ഹൈക്കോടതിയെ സമീപിച്ചത്. അഡീ. സെഷന്‍സ് കോടതിയില്‍ അനൂപ് ആദ്യമൊഴി തിരുത്തിയിരുന്നു. പിന്നീട് ക്രോസ്‌വിസ്താരത്തിനിടെ ആദ്യമൊഴിയില്‍ തന്നെ ഉറച്ചുനിന്നു. നിസാമിന്റെ സഹോദരന്‍ മൊഴിമാറ്റാനായി ഭീഷണിപ്പെടുത്തിയതിനാലാണ് ആദ്യമൊഴി മാറ്റിയതെന്നു ക്രോസ്‌വിസ്താരത്തിനിടെ വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് കോടതി നിര്‍ദേശപ്രകാരം വെസ്റ്റ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി.
Next Story

RELATED STORIES

Share it