Kottayam Local

ചങ്ങനാശ്ശേരി നഗരത്തില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു ; മുന്‍കരുതലുകള്‍ എടുക്കാന്‍ വൈകുന്നതായി ആക്ഷേപം



ചങ്ങനാശ്ശേരി: നഗരത്തിലെങ്ങും പകര്‍ച്ചപ്പനി ശക്തമാവുന്നു. എന്നാല്‍ ഇതിനെതിരേ മുന്‍കരുതലെടുക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ലെന്ന് ആക്ഷേപം ശക്തമായി. നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെങ്ങും പകര്‍ച്ചപ്പനി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കൂടാതെ തൃക്കൊടിത്താനം, പായിപ്പാട്, നാലുകോടി, ഫാത്തിമാപുരം, വാഴപ്പള്ളി, കുറിച്ചി പ്രദേശങ്ങളിലും പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം ചികില്‍സ തേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധന അനുഭവപ്പെടുന്നുമുണ്ട്. മഴ ശക്തമായതോടെയാണ് പനിയും വ്യാപകമായത്. കൊതുകു നിവാരണത്തിനും പകര്‍ച്ചപ്പനി തടയാനുമായി മുന്‍കരുതല്‍ എടുക്കുന്നതിനും മുന്‍കാലങ്ങളില്‍ ജനപ്രതിനിധികള്‍ വഴിയും മറ്റുമായി വാര്‍ഡുകള്‍ തോറും തുക ചെലവഴിക്കുമായിരുന്നെങ്കിലും ഇത്തവണ അതു ഉണ്ടായിട്ടില്ലെന്ന് ജനപ്രതിനിധികളും അഭിപ്രായപ്പെടുന്നു. കൂടാതെ എന്‍ആര്‍എച്ച്എം വഴിയും പകര്‍ച്ചപ്പനി തടയാന്‍ മുന്‍കരുതല്‍ എടുക്കുമായിരുന്നു. മഴ ശക്തമായതിനെ തുടര്‍ന്നു റോഡിന് ഇരുവശങ്ങളിലും പുല്ലുകള്‍ വളര്‍ന്നതും ഒപ്പം കൊതുകുകള്‍ പെരുകാന്‍ ഇടയായതും പനി പകരാന്‍ കാരണമായിട്ടുണ്ട്. നഗരത്തിലെ പലഭാഗങ്ങളിലും മാലിന്യം കൂടിക്കിടക്കുന്നത് കൊതുകുകള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്. ചികില്‍സതേടി ആശുപത്രിയില്‍ എത്തുന്നവര്‍ക്കു ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.
Next Story

RELATED STORIES

Share it