Flash News

ഗൗരി ലങ്കേഷ് വധം: ഹിന്ദു ജനജാഗൃതി സമിതിക്കും പങ്കെന്ന് പ്രധാന പ്രതിയുടെ വെളിപ്പെടുത്തല്‍

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് മാത്രമല്ല, മറ്റൊരു തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗൃതി സമിതിക്കും പങ്കുണ്ടെന്ന് മുഖ്യപ്രതി നവീന്‍ കുമാര്‍ വെളിപ്പെടുത്തിയതായി അന്വേഷണസംഘം. സംഘടനയുടെ പ്രമുഖ നേതാവ് ഗൗരിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കും. കൂടുതല്‍ അറസ്റ്റുകള്‍ കേസില്‍ ഉണ്ടാവാനും സാധ്യതയുണ്ട്. ഗൗരിയുടെ മരണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് അവകാശപ്പെട്ടിരുന്ന ഹിന്ദു ജനജാഗൃതി സമിതി ഇതോടെ പ്രതിക്കൂട്ടിലായി.
ഗൗരിയുടെ ഹിന്ദുത്വവിരുദ്ധ നിലപാടുകളാണ് വധത്തിലേക്ക് നയിച്ചതെന്ന് നേരത്തേ അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി ഗൗരി ലങ്കേഷിന്റെ വധത്തില്‍ തുടക്കത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു. ഹിന്ദു ജനജാഗൃതി സമിതിയും സനാതന്‍ സന്‍സ്ഥയും യോജിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സംഘടനയുടെ ബംഗളൂരുവിലെ കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡയാണ് ഗൗരിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. നവീന്‍ കുമാറുമായി മോഹന്‍ ഗൗഡയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നതിന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ഗൂഢാലോചനയുടെ പ്രാഥമിക ഘട്ടത്തില്‍ പങ്കാളിയായിരുന്ന മോഹന്‍, സുജീത് കുമാര്‍ എന്ന പ്രവീണിനെ നവീന്‍ കുമാറിനു പരിചയപ്പെടുത്തി നല്‍കി. പ്രവീണും നവീനും ഇപ്പോള്‍ കസ്റ്റഡിയിലാണ്. ഗോവയിലെ പോണ്ടയില്‍ നടന്ന സനാതന്‍ സന്‍സ്ഥയുടെ വാര്‍ഷിക കണ്‍വന്‍ഷനില്‍ മോഹന്‍ ഗൗഡയുടെ നിര്‍ദേശപ്രകാരം താന്‍ പങ്കെടുത്തതായി നവീന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഇരുവരും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നതാണ്.
ഈ കണ്‍വന്‍ഷനില്‍ സംഘടിപ്പിച്ച ഹിന്ദു ധര്‍മത്തെ കുറിച്ചുള്ള സെഷനില്‍ ഹിന്ദു ധര്‍മസംരക്ഷണത്തിന് ആയുധങ്ങളും തോക്കുകളും അത്യാവശ്യമാണെന്ന് നവീന്‍ കുമാര്‍ പറഞ്ഞിരുന്നു. മോഹന്‍ ഗൗഡ ഈ പ്രസംഗത്തെ അഭിനന്ദിച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി നിങ്ങളുടെ അതേ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ നിങ്ങളെ ബന്ധപ്പെടുമെന്ന് മോഹന്‍ ഗൗഡ നവീന്‍ കുമാറിനോട് പറഞ്ഞിരുന്നു.
അങ്ങനെയാണ് പ്രവീണ്‍ എന്നയാള്‍ നവീനുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഗൗരി ലങ്കേഷിനെ കൊല്ലേണ്ടതുണ്ടെന്ന് ഇയാള്‍ നവീ—നെ അറിയിക്കുകയായിരുന്നു. മോഹന്‍ ഗൗഡയാണ് നവീന്‍ കുമാറിന്റെ ഫോണ്‍ നമ്പര്‍ പ്രവീണിനു നല്‍കിയത്. മോഹന്‍ ഗൗഡ പ്രവീണ്‍ പറയുന്നതുപോലെ ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it