ഗ്രേസ്മാര്‍ക്കിനുള്ള മല്‍സരം ആലോചനയിലെന്ന് മന്ത്രി ജയരാജന്‍

തിരുവനന്തപുരം: സ്‌കൂള്‍ കലോല്‍സവം പൂര്‍ണമായി വേണ്ടെന്നുവച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാവാത്ത രീതിയില്‍ മല്‍സരങ്ങള്‍ നടത്തുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി ഇ പി ജയരാജന്‍.
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരമൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയശേഷം ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലയെ സ്‌നേഹിക്കുന്നവര്‍ ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിനെ വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്രയും വലിയ ദുരന്തം നേരിടുന്നതിനിടെ ആഘോഷങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ അത് വിമര്‍ശനങ്ങളുണ്ടാക്കും. സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഒരുതരത്തിലുമുള്ള ആഘോഷപരിപാടികളും നടത്തില്ല. ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തോടൊപ്പമാണ് ജനങ്ങള്‍. കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ പുനപ്പരിശോധനയുണ്ടാവും. എല്ലാവരുമായി ആലോചിച്ചാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് 2,267 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നതായി മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണം ഇന്നത്തോടെ പൂര്‍ത്തീകരിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെങ്കിലും കുട്ടനാട്ടില്‍ നിന്ന് പൂര്‍ണമായും വെള്ളമിറങ്ങാത്തത് പ്രതിസന്ധിയാവുന്നുണ്ട്.
ഇതിനിടെ എലിപ്പനിയും ഡെങ്കിപ്പനിയും പലയിടത്തും റിപോര്‍ട്ട് ചെയ്തുവരുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ഓരോ വകുപ്പുകളും പ്രാഥമികമായ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 40,000 കോടിയിലേറെ നാശനഷ്ടമാണ് ഈ ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ വിലയിരുത്തുന്നത്.
അതേസമയം മന്ത്രിസഭാ യോഗം ചേരുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്നും ആവശ്യങ്ങള്‍ക്കനുസരിച്ച് കൃത്യമായി മന്ത്രിസഭായോഗങ്ങള്‍ ചേരുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it