ഗോദയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി: വിഎസ്

തിരുവനന്തപുരം: ഉത്തരം മുട്ടിയപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ മാനം ഉറപ്പിക്കുന്നതിനേക്കാള്‍ എന്റെ വായ് പൊത്തിപ്പിടിക്കണമെന്നാണു കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടത്. കോടതി ആ അവശ്യം കൈയോടെ തള്ളി. കോടതിയെ രാഷ്ട്രീയ കളിക്കുള്ള വേദിയാക്കരുതെന്നു രൂക്ഷ വിമര്‍ശനവും നടത്തി. ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണ്. അതും ഈ തിരഞ്ഞെടുപ്പുകാലത്ത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്നപോലെ കുറേ വെല്ലുവിളികള്‍ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ അവയൊക്കെ ഏറ്റെടുക്കുന്നു.
ഇവിടെ വിധികര്‍ത്താക്കള്‍ ജനങ്ങളാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്റെ ഭീതിയാണ് അത്. പോര്‍ക്കളത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവന്റെ ഭീതി.
കഴിഞ്ഞ അഞ്ചുകൊല്ലം മുഖ്യമന്ത്രിയും കൂട്ടാളികളും ചെയ്തുകൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴപോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണില്‍ ജീവിക്കുന്ന ജനങ്ങളെ താങ്കള്‍ വല്ലാതെ ഭയപ്പെടുന്നു. നിങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നിങ്ങള്‍ക്കു കഴിയില്ല. ജനങ്ങള്‍ അത് അനുവദിക്കില്ലെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it