malappuram local

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി വീട് നഷ്ടപ്പെടുമെന്ന ആശങ്കവേണ്ട: ജില്ലാ കലക്ടര്‍

മലപ്പുറം: ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെടുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. അലൈന്‍മെന്റ് ഓരോരുത്തരെയും കാണിച്ച് ബോധ്യപ്പെടുത്താന്‍ തയ്യാറാണ്. പദ്ധതിയുടെ ഭാഗമായി ഏഴുകോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. പി കെ ബഷീര്‍ എംഎല്‍എയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. അപകടങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഗതാഗതവകുപ്പും പോലിസും പരിശോധനകള്‍ കര്‍ശനമാക്കും. ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ ആലിന്‍ചോട് ഭാഗത്ത് വാഹനാപകടങ്ങള്‍ കൂടുന്നുവെന്ന പ്രശ്‌നം സി മമ്മുട്ടി എംഎല്‍എയാണ് യോഗത്തില്‍ ഉന്നയിച്ചത്. മയക്കുമരുന്ന് വില്‍പന തടയുന്നതിന് ബസ്സ്റ്റാന്റുകളിലും  സ്‌കൂള്‍ പരിസരങ്ങളിലും പ്രത്യേക പരിശോധന നടത്തും. കഞ്ചാവിന് പുറമെ മറ്റ് മാരകമായ മയക്കുമരുന്നുകളും ജില്ലയില്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പി വി അബ്ദുള്‍ വഹാബ് എംപിയുടെ പ്രതിനിധിയാണ് ലഹരിവസ്തുക്കളുടെ വില്‍പ്പന സംബന്ധിച്ച ആശങ്ക യോഗത്തില്‍ അറിയിച്ചത്. മലപ്പുറം ഫ്‌ളൈഓവര്‍ സംബന്ധിച്ച പുരോഗതി അറിയിക്കാന്‍ പി ഉബൈദുല്ല എംഎല്‍എ ആവശ്യപ്പെട്ടു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനോട് ഇക്കാര്യം ആവശ്യപ്പെടും. വരള്‍ച്ച നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നിര്‍മാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജില്ലയില്‍ നൂറുശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 61.19 ശതമാനം തുക വിനിയോഗിച്ചതായി ജില്ലാ പ്ലാനിങ് ഓഫിസര്‍ പി പ്രദീപ് കുമാര്‍ അറിയിച്ചു.
സംസ്ഥാനാവിഷ്‌കൃത പദ്ധതികളില്‍ 68.40 ശതമാനമാണ് ചെലവഴിച്ചത്. മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിനിയോഗം 61.72 ശതമാനമാണ്. ഫണ്ടിന്റെ ശരാശരി വിനിയോഗം 65.02 ശതമാനമാണെന്നും ഇത് ജനുവരി മാസം വരെയുള്ള കണക്കാണെന്നും പ്ലാനിങ് ഓഫിസര്‍ പറഞ്ഞു. പി വി അബ്ദുല്‍ വഹാബ് എംപി, എംഎല്‍എമാരായ വി അബ്ദുര്‍റഹ്മാന്‍, പി കെ ബഷീര്‍, ടി വി ഇബ്രാഹീം, പി അബ്ദുല്‍ ഹമീദ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണിതങ്ങള്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it