thrissur local

ഗെയില്‍: പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന്

മാള: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആക്ഷേപം. പുത്തന്‍ചിറ കൊമ്പത്തുകടവ് ടാറിംഗ് റോഡ് തകര്‍ത്തിട്ടാണിവിടെ ഗെയില്‍ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. നിരപ്പായ റോഡ് കുന്നായി മാറുകയും ചെയ്തു. റോഡ് ഉയര്‍ത്തി വേണം പൈപ്പുകള്‍ ഇടേണ്ടത്. നിയമം കാറ്റില്‍പറത്തിയാണ് ഗെയില്‍ പൈപ്പുകള്‍ റോഡ് തകര്‍ത്ത് സ്ഥാപിച്ചിരിക്കുന്നത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റോഡ് തുരന്ന് പൈപ്പുകള്‍ സ്ഥാപിക്കുന്നിടത്താണ് സുരക്ഷയില്ലാതെയുള്ള നിര്‍മ്മാണം. കൊമ്പത്തുകടവ് റോഡിന് കുറുകെയാണ് ഗ്യാസ് പൈപ്പുകള്‍ കടന്നുപോകുന്നത്. റോഡിനടിവശം തുരന്നാണ് പൈപ്പിടല്‍ നടക്കുന്നത്. വീതി കുറഞ്ഞ റോഡിനടിയിലൂടെ തുരങ്കം തീര്‍ക്കുന്നിടത്ത് കോണ്‍ക്രീറ്റിടാതെയാണ് നിര്‍മ്മാണം. ഇത് റോഡ് തകര്‍ച്ചക്ക് കാരണമായി. എസ്‌കവേറ്റര്‍ ഉപയോഗിച്ച് വയലില്‍ നിന്നും മണ്ണെടുത്ത് കുഴി മൂടി. ഇതോടെ റോഡ് കുന്നായി മാറി. റോഡിന് സംരക്ഷണഭിത്തി നിര്‍മ്മിച്ച് മതിയായ സുരക്ഷയൊരുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.  അതേസമയം ഗ്യാസ് പൈപ്പ് ലൈനില്‍ നിന്നും വീട്ടുകള്‍ക്ക് അഞ്ഞൂറ് മീറ്റര്‍ അകലം പാലിക്കണമെന്ന നിയമം പാലിക്കപെട്ടിട്ടില്ല. ഇവിടെ 50 മീറ്റര്‍ ദൂരത്ത് വരെ വീടുകളുണ്ട്. അടിഭാഗം മണ്ണ് നഷ്ടപ്പെട്ടാല്‍ റോഡ് പൂര്‍ണ്ണമായും തകരാന്‍ സാദ്ധ്യതയുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടക്കുന്ന നിര്‍മ്മാണത്തിന് തടയിടാന്‍ ബന്ധപ്പെട്ട അധികൃതര്‍ ആരുംതന്നെ തയാറായിട്ടില്ല. നിരവധി വീട്ടുകാര്‍ സമീപത്ത് താമസമുണ്ട്. ഇതിനു സമീപമാണ് ഗെയില്‍ ഗ്യാസ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്.
ഭൂമിക്കടിയില്‍ തുരങ്കം നിര്‍മ്മാണം നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇങ്ങനെ പൈപ്പിടല്‍ നടത്തുമ്പോള്‍ ഭൂമി ചലിക്കുന്നതോടെ സമീപത്തെ വൈദ്യുതി കാലുകള്‍ തകര്‍ന്ന് വീഴാനും സാദ്ധ്യതയുണ്ട്. കമ്പികളില്‍ തൂങ്ങിയാണ് വൈദ്യുതി പോസ്റ്റുകള്‍ നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അപകട ഭീഷണിയിലായ നിര്‍മ്മാണം കോണ്‍ക്രീറ്റ് തുരങ്കം തീര്‍ത്ത് ഉടന്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്.
Next Story

RELATED STORIES

Share it