kozhikode local

ഗെയില്‍ പദ്ധതി: കക്കാട് വില്ലേജ് ഓഫിസില്‍ ഹെല്‍പ്് ഡെസ്‌ക് തുടങ്ങി



മുക്കം: ഗെയില്‍ പാചക വാതക പൈപ്പ് ലൈന്‍  പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന സര്‍വ്വകക്ഷി യോഗ തീരുമാനം അനുസരിച്ച് കാരശ്ശേരി പഞ്ചായത്തിലെ കക്കാട് വില്ലേജ് ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ഗെയ്‌ലിനെ പ്രതിനിധീകരിച്ച് രണ്ട് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ഹെല്‍പ് ഡെസ്‌ക്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പ്രദേശത്തെ ഭൂസംബന്ധമായും നഷ്ടപരിഹാരം സംബന്ധിച്ചും ഉളള വിവരങ്ങള്‍ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ലഭ്യമാവും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രവര്‍ത്തന സമയം. പത്തോളം പേര്‍ ഇന്നലെ സംശയ നിവാരണത്തിനായി ഹെല്‍പ് ഡെസ്‌കിനെ സമീപിച്ചു. തങ്ങളുടെ ഭൂമി പദ്ധതി പ്രദേശത്ത് ഉള്‍പ്പെടുന്നുണ്ടോ എന്നും നഷ്ടപരിഹാരം സംബന്ധിച്ചുമുളള വിവരങ്ങളാണ് ഇവര്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞത്. നഷ്ട പരിഹാരം ലഭ്യമാവേണ്ട ആളിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് അന്വേഷണം ഉണ്ടായി. ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കുന്നതിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മുക്കം നഗരസഭ, കാരശ്ശേരി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഉള്‍പ്പെടുന്ന പദ്ധതി പ്രദേശം ജില്ലാ കലക്ടര്‍ യു.വി ജോസ് ചൊവ്വാഴ്ച സന്ദര്‍ശിച്ചിരുന്നു. പൈപ്പ് ലൈന്‍ കടന്നു പോകുന്ന മേഖലകളിലെ ഭൂവുടമകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  പൈപ്പ്് ലൈന്‍  കടന്നു പോകുന്ന മേഖലയില്‍ 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കും വീട് നഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ അവര്‍ക്കും പ്രത്യേക നഷ്ട പരിഹാര പാക്കേജ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കാരശ്ശേരി പഞ്ചായത്ത്, മുക്കം നഗരസഭ എന്നിവിടങ്ങളിലെ ഇത്തരം പ്രദേശങ്ങളില്‍ കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. പഞ്ചായത്ത്, നഗരസഭാ കാര്യാലയങ്ങളില്‍ വെച്ച് ഈ ഭൂവുടമകളെ ജില്ലാ കലക്ടര്‍ നേരില്‍ കേള്‍ക്കുകയും ചെയ്തു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അടങ്ങിയ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.കാരശ്ശേരി പഞ്ചായത്തില്‍ പൈപ് ലൈന്‍ കടന്നു പോകുന്ന 98 ഭൂവുടമകളില്‍ 10 സെന്റില്‍ താഴെ മാത്രം ഭൂമിയുടെ അവകാശികളായുള്ളത് പത്തില്‍ താഴെ പേരാണ്. മുക്കം നഗരസഭയിലും കുറഞ്ഞ ഭൂവുടമകളാണ് ഈ ഗണത്തിലുള്ളത്. ഇവര്‍ക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നതിന്റെ ഭാഗമായി അവരുടെ സ്ഥലവും വീടും മറ്റും ഉള്‍പ്പെടുന്ന പ്രത്യേക സ്‌കെച്ച് തയ്യാറാക്കുകയും ഓരോരുത്തരുടെയും കേസ് വെവ്വേറെ എടുത്ത് പരിശോധിക്കുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഗെയില്‍, റവന്യൂ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട ഭൂവുടമയും ഒന്നിച്ചിരുന്നാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. ഇക്കാര്യത്തില്‍ ഭൂമിയുടെ ന്യായവിലക്കു പകരമായി 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കുന്ന കാര്യം പരിശോധിക്കും. ഒന്നു രണ്ടാഴ്ചക്കകം ഈ പ്രക്രിയ പൂര്‍ത്തിയാക്കും.
Next Story

RELATED STORIES

Share it