kozhikode local

ഗെയില്‍ നഷ്ടപരിഹാര പാക്കേജ് : ഭൂവുടമകളുമായി ജില്ലാ കലക്ടര്‍ കൂടിക്കാഴ്ച നടത്തി



കോഴിക്കോട്: ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ യു വി ജോസ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ഭൂവുടമകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഭൂവുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. കാരശ്ശേരി പഞ്ചായത്തി ല്‍ പൈപ് ലൈന്‍ കടന്നു പോകുന്ന 98 ഭൂവുടമകളില്‍ 10 സെ ന്റില്‍ താഴെ മാത്രം ഭൂമിയുടെ അവകാശികളായുള്ളത് പത്തി ല്‍ താഴെ പേരാണ്. മുക്കം നഗരസഭയിലും കുറഞ്ഞ ഭൂവുടമകളാണ് ഈ ഗണത്തിലുള്ളത്. ഇവര്‍ക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നതിന്റെ ഭാഗമായി അവരുടെ സ്ഥലവും വീടും മറ്റും ഉള്‍പ്പെടുന്ന പ്രത്യേക സ്‌കെച്ച് തയ്യാറാക്കുകയും ഓരോരുത്തരുടെയും കേസ് വെവ്വേറെ എടുത്ത് പരിശോധിക്കുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഗെയില്‍, റവന്യൂ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട ഭൂവുടമയും ഒന്നിച്ചിരുന്നാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. ഇക്കാര്യത്തില്‍ ഭൂമിയുടെ ന്യായവിലക്കു പകരമായി 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കുന്ന കാര്യം പരിശോധിക്കും. ഒന്നു രണ്ടാഴ്ചക്കകം ഈ പ്രക്രിയ പൂര്‍ത്തിയാക്കും. അതുവരെ ഈ ചെറുഭൂവുടമകളുടെ സ്ഥലത്ത് ജോലി ചെയ്യില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതോടൊപ്പം ഒരേ സര്‍വ്വെ നമ്പറിലുള്ള ഭൂമിയില്‍ പൈപ്പിടുന്ന ഭാഗം ബുദ്ധിമുട്ടില്ലാത്ത വിധം ഭൂവുടമയുടെ സൗകര്യാര്‍ഥം ചെറിയ നീക്കുപോക്കു നടത്താന്‍ ഗെയില്‍ തയ്യാറാകുമെന്നും കലക്ടര്‍ പറഞ്ഞു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരം കാരശ്ശേരി പഞ്ചായത്ത് ഉള്‍പ്പെടുന്ന കക്കാട് വില്ലേജ് ഓഫിസില്‍ ഇന്ന് മുതല്‍ ഹെല്‍പ് ഡസ്—ക്ക് തുടങ്ങും. ഇവിടെ ഭൂവുടമകളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഗെയ്ല്‍ പ്രതിനിധിയും വില്ലേജ് ഉദ്യോഗസ്ഥരും ഉണ്ടാകും. വൈകാതെ മുക്കം നഗരസഭയിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it