ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ കസ്റ്റഡിയില്‍

തളിപ്പറമ്പ്: ഗൃഹനാഥനെ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് അപ്പൂസ് ബാര്‍ബര്‍ ഷോപ്പ് ഉടമയായ വാളിപ്ലാക്കല്‍ വി എന്‍ ശശി (52)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ രമ(45)യെ പോലിസ് കസ്റ്റഡിയിലെടുത്തു. രമ കുറ്റം സമ്മതിച്ചതായും ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ കടയടച്ചശേഷം സഹായി ഏരുവേശ്ശി സ്വദേശി കിഴക്കേവീട്ടില്‍ കൃഷ്ണനോടൊപ്പമാണ് ശശി വീട്ടിലെത്തിയത്.
ചില ദിവസങ്ങളില്‍ ശശിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടാവാറുണ്ടായിരുന്നു. ഇന്നലെ രാത്രിയും വഴക്കുണ്ടായതായി സഹായി കൃഷ്ണന്‍ പറയുന്നു. ഇന്നലെ രാവിലെ ആറോടെ ശശിയെ വിളിക്കാനെത്തിയ കൃഷ്ണനോട് രമ തന്നെയാണ് കൊലപാതക വിവരം പറഞ്ഞത്. ഉടന്‍ സമീപവാസികളെയും പോലിസിനെയും വിവരമറിയിച്ചു. ആലക്കോട് എസ്‌ഐ ടി വി അശോകന്റെ നേതൃത്വത്തില്‍ പോലിസെത്തിയാണ് രമയെ കസ്റ്റഡിയിലെടുത്തത്. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കമഴ്ന്നുകിടക്കുന്ന നിലയിലാണ് ശശിയുടെ മൃതദേഹമുണ്ടായിരുന്നത്. കഴുത്തിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നു.
വെട്ടാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കോടാലി മുറിയില്‍നിന്നു പോലിസ് കണ്ടെടുത്തു. മക്കള്‍: ശരണ്യ, ശ്രുതി. മരുമക്കള്‍: മുകേഷ് (കൂവോട്), നിഷാന്ത് (ഡല്‍ഹി). മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Next Story

RELATED STORIES

Share it