Alappuzha local

ഗുണ്ടകള്‍ക്കെതിരേ പോലിസ് നടപടി തുടരുന്നു : 138 പേര്‍ക്കെതിരേ കേസ്



ആലപ്പുഴ: ജില്ലയില്‍ ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി റേഞ്ച് ഐജിയുടെ നിര്‍ദേശാനുസരണം ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം ജില്ലയിലെ 32 പോലിസ് സ്റ്റേഷനുകളിലായി 138 പേരെ മുന്‍കരുതലായി അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസുകളിലെ പ്രതികള്‍, മറ്റ് കേസുകളിലെ പ്രതികള്‍ എന്നിവര്‍ക്കെതിരേ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയില്‍ ഗുണ്ടാവിരുദ്ധ നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.ജില്ലയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നു ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ നടന്നതോടെയാണ് ഗുണ്ടകള്‍ക്കെതിരേ പോലിസ് നടപടി ശക്തമാക്കിയത്. അതിനിടെഡിവൈഎഫ്‌ഐ നേതാവ് കരുവാറ്റ വടക്ക് വിഷ്ണുഭവനത്തില്‍ ജിഷ്ണു വെട്ടേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. കേസില്‍ ഇനി മൂന്നു പേരെക്കൂടി പിടികൂടാനുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ സംഘം വേര്‍പിരിഞ്ഞ് ബാംഗ്ലൂരിലെത്തിയതായാണ് സൂചന. അതേസമയം ആക്രമണത്തിന് എത്തിയവര്‍ സഞ്ചരിച്ച ബൈക്കുകളും ആക്രമണത്തിന് ഉപയോഗിച്ച മുഴുവന്‍ ആയുധങ്ങളും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും അമര്‍ച്ച ചെയ്യാനായി ഹരിപ്പാട്ടു തുടങ്ങിയ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം കരുവാറ്റ വഴിയമ്പലം ഷാജി ബില്‍ഡിങ്ങിലേക്കു മാറ്റി. സിഐ ബിനു ശ്രീധറിനെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്നു പുതിയ സിഐ ആയി ടി മനോജിനെ നിയമിച്ചു.
Next Story

RELATED STORIES

Share it