ഗുജറാത്ത് കലാപം: എന്തുകൊണ്ട് 355ാം വകുപ്പ് നടപ്പാക്കിയില്ല- അന്‍സാരി

ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്ത് കലാപകാലത്ത് പ്രതിരോധമന്ത്രി സ്ഥലത്തുണ്ടായിട്ടുപോലും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അവിടെ ഭരണഘടനയുടെ 355ാം വകുപ്പ് പ്രയോഗിച്ചില്ലെന്നു മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ സംസ്ഥാനത്ത് പട്ടാള വിഭാഗത്തിനു നേതൃത്വം കൊടുത്ത ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) സമീറുദ്ദീന്‍ ഷായുടെ “സര്‍ക്കാരി മുസല്‍മാന്‍’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സായുധ പ്രവര്‍ത്തനത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും ജനങ്ങളുടെ ഹൃദയങ്ങളും മനസ്സും കീഴടക്കിയാലെ സാധാരണ ഗതി പുനസ്ഥാപിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപകാലത്ത് സിവില്‍ ഭരണകൂടത്തിന്റെ ആദ്യ പ്രതികരണം മന്ദഗതിയിലായിരുന്നു. കര്‍ഫ്യൂ ഉത്തരവിട്ടെങ്കിലും നടപ്പാക്കിയില്ല. സമാധാന കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. പക്ഷപാത നിലപാടാണ് പോലിസ് സ്വീകരിച്ചത്- ഷായുടെ പുസ്തകത്തിലെ കലാപം സംബന്ധിച്ച ചില നിരീക്ഷണങ്ങള്‍ ഉദ്ധരിച്ച് അന്‍സാരി പറഞ്ഞു.
2002 മാര്‍ച്ച് ഒന്നിന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്നും അവിടെ സന്നിഹിതനായിരുന്ന പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനോട് ഗതാഗതവും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ലഫ്റ്റനന്റ് ജനറല്‍ ഷാ പരിപാടിയില്‍ വ്യക്തമാക്കി. പക്ഷേ, ഗതാഗത സംവിധാനങ്ങള്‍ പിറ്റേ ദിവസം മാര്‍ച്ച് രണ്ടിനാണ് ലഭ്യമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it