Flash News

ഗീതാഗോപി സിപിഐ ജില്ലാ കൗണ്‍സിലില്‍ വിശദീകരണം നല്‍കി



തൃശൂര്‍: മകളുടെ ആഡംബര വിവാഹ വിവാദത്തില്‍ ഗീത ഗോപി എംഎല്‍എ സംഭവത്തെക്കുറിച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജിന് വിശദീകരണം നല്‍കി. തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ചുനിന്നാണു ഗീതാ ഗോപി  വിശദീകരണം നല്‍കിയിരിക്കുന്നത്. സാധാരണ കല്യാണമാണു നടത്തിയതെന്ന നിലപാടുതന്നെയാണു വിശദീകരണക്കുറിപ്പിലും ഗീതാ ഗോപി  എംഎല്‍എ നല്‍കിയിരിക്കുന്നത്. 50 പവന്‍ ആഭരണം മാത്രമാണു മകള്‍ക്കു നല്‍കിയതെന്നും ബാക്കിയുള്ള 25 പവനോളം സ്വര്‍ണം ബന്ധുക്കള്‍ നല്‍കിയതാണെന്നും എംഎല്‍എ വിശദീകരിച്ചിട്ടുണ്ട്. ബന്ധുക്കള്‍ സമ്മാനമായി തരുന്നതു തട്ടിക്കളയാനാവില്ലെന്ന നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നിലപാടിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തല്‍ തന്നെയാണു പാര്‍ട്ടി നേതൃത്വത്തിനുള്ളത്. പെരുമാറ്റച്ചട്ടം അറിയാത്തവരല്ല എംഎല്‍എ എന്ന ജില്ലാ സെക്രട്ടറിയുടെ പ്രതികരണംതന്നെ ഇതാണു വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ളവരുടെ വാക്കുകളും എംഎല്‍എക്ക് വീഴ്ചസംഭവിച്ചുവെന്നതിലേക്കാണു വിരല്‍ചൂണ്ടുന്നത്. ആരോപണവിധേയയായ എംഎല്‍എയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയിലാരും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. താക്കീതിലും ശാസനയിലും ശിക്ഷ ഒതുക്കിയാല്‍ അത് കുറഞ്ഞ അച്ചടക്കനടപടിയാവുമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇനിയാരും ഇത്തരം അച്ചടക്കലംഘനങ്ങള്‍ നടത്താതിരിക്കാന്‍ കുറച്ചുകൂടി കടുത്ത നടപടി ആവശ്യമാണെന്നു പറയുന്നവരും കൂട്ടത്തിലുണ്ട്. അതേസമയം ഇന്നലെയാരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഗീതാഗോപി  എംഎല്‍എ പങ്കെടുത്തില്ല.
Next Story

RELATED STORIES

Share it