wayanad local

ഗംഗാധരന്റെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ത്തു ്

കാസര്‍കോട്: ബഹ്‌റയ്‌നില്‍ ജോലി തേടിപ്പോയി പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്ക് നാട്ടിലേക്ക് തിരിച്ച രോഗിയെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാന്‍ നാടൊന്നാകെ കൈകോര്‍ത്തു. കാഞ്ഞങ്ങാട് ഹരിപുരം മീത്തല്‍ വീട്ടില്‍ ഗംഗാധര(50)നെ വഹിച്ചുള്ള എയര്‍ ആംബുലന്‍സ് പുലര്‍ച്ചെ 3.30 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയത്. ഇവിടെ എത്തുമ്പോഴേക്കും കാസര്‍കോട്ട് നിന്നുള്ള ഇല്ലം ഗ്രൂപ്പ് ആംബുലന്‍സ് ഉടമ ചെര്‍ക്കള അല്ലാമ ഇക്ബാല്‍ നഗറിലെ മുഹമ്മദാ(50)ണ് നാട്ടുകാര്‍കൈകോര്‍ത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 10.50ഓടെ മംഗളൂരു വിജയക്ലീനിക്കില്‍ എത്തിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ഗംഗാധരനെ നാട്ടിലെത്തിക്കാന്‍ ബഹ്‌റയിനിലെ ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും ഇടപെടുകയായിരുന്നു. തുടര്‍ന്ന് ബഹ്‌റയ്‌നില്‍ നിന്നും സ്ട്രക്ചര്‍ സംവിധാനമുള്ള വിമാനത്തില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന രോഗിയെ ഇന്നലെ പുലര്‍ച്ചെ 3.30ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കുകയും തുടര്‍ന്ന് കൊച്ചി അന്തര്‍ദേശീയ വിമാനത്താവളം മുതല്‍ മംഗളൂരു വിജയ ക്ലിനിക് വരെ സമയബന്ധിതമായി എത്തിക്കേണ്ട ദൗത്യമാണ് ഡ്രൈവര്‍ ഏറ്റെടുത്തത്. എംബസി അധികൃതര്‍ കെഇടി ജിസിസി കോഓഡിനേറ്റര്‍ സജീദ് പുളിമൂടിനേയും സംസ്ഥാന നേതൃത്വത്തേയും ബന്ധപ്പെടുകയും സഹായം ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കെഇടി ഈ വിഷയം ഏറ്റെടുക്കുകയായിരുന്നു. റോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ പോലിസും ഡ്രൈവര്‍മാരും സാമൂഹിക പ്രവര്‍ത്തകരും വിവിധ ജില്ലകളില്‍ സജ്ജമായിരുന്നു. രാവിലെ 10.20ഓടെ രോഗിയേയും വഹിച്ചുള്ള ആംബുലന്‍സ് കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജങ്ഷനിലെത്തിയപ്പോള്‍ ട്രാഫിക് സിഗ്്‌നലില്‍ ആംബുലന്‍സില്‍ വഴിയൊരുക്കുകയായിരുന്നു. മറ്റു വാഹനങ്ങള്‍ ഏതാനും സമയം നിര്‍ത്തിയിട്ടു. പോലിസ് അകമ്പടിയോടെ ഏതാനും ആംബുലന്‍സുകളുടെ കൂടെയാണ് രോഗിയേയും വഹിച്ച് മുഹമ്മദിന്റെ ആംബുലന്‍സ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. കേരള പോലിസ് അലര്‍ട്ട് കണ്‍ട്രോളിന്റെ നേതൃത്വത്തില്‍ പോലിസ് പൈലറ്റ് വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it