World

ഖഷഗ്ജി വധം: അനുശോചനം രേഖപ്പെടുത്തി സൗദി

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ഖഷഗ്ജിയുടെ മരണത്തില്‍ സൗദി അനുശോചനം രേഖപ്പെടുത്തി. സൗദി രാജാവ് സല്‍മാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖഷഗ്ജിയുടെ മകന്‍ സലാഹിനെ ഫോണില്‍ വിളിച്ചാണഅ് അനുശോചനം രേഖപ്പെടുത്തിയത്. ഖഷഗ്ജി കുടുംബത്തിന്റെ ദുഃഖവും വേദനയും മനസ്സിലാകുമെന്ന് ഇരുവരും പറഞ്ഞു.
അതേ സമയം ഖഷഗ്ജിയുടെ വധം ഗുരുതരമായ തെറ്റായിപ്പോയെന്നു സൗദി വിദേശകാര്യമന്ത്രി അദീല്‍ അല്‍ ജുബൈര്‍ പറഞ്ഞു. കൃത്യത്തിനു പിന്നില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു പങ്കുണ്ടെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. ഖഷഗ്ജിയുടെ മരണവുമായി ബന്ധപ്പെട്ടു സൗദി നേരത്തെ പറഞ്ഞ കാര്യങ്ങള്‍ക്കു നേര്‍ വിപരീതമായ വെളിപ്പെടുത്തലാണു പുറത്തുവന്നിരിക്കുന്നത്. 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഖഷഗ്ജിയുമായി മല്‍പ്പിടിത്തം നടത്തിയെന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ഈ സംഭവം നടന്നത്. തുടര്‍ന്നു മയക്കുമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും തുടര്‍ന്നു കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണു റിപോര്‍ട്ട്്്.
കേസില്‍ 18 സൗദി പൗരന്‍മാര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണോ എത്തിയതെന്നു സ്ഥിരീകരിച്ചിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. ഖഷഗ്ജിയുടെ മരണം സ്ഥിരീകരിക്കുന്ന ഓഡിയോ റിക്കാര്‍ഡിങ് സൗദിയുടെ കൈവശമുണ്ടെന്നാണു മറ്റൊരു ആരോപണം. തുര്‍ക്കിയാണ് ഈ വിഷയം ഉയര്‍ത്തിയിരിക്കുന്നത്. ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്ന അമേരിക്ക തുറന്നു സമ്മതിച്ചിട്ടുണ്ട്. അതേസമയം കടുത്ത നടപടിയുണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഖഷോഗിയുടെ സ്മാര്‍ട്ട് വാച്ചിലൂടെ അദ്ദേഹത്തിന്റെ കാമുകി ഹേറ്റിസ് സെന്‍ജിസിന് കൊലപാതക സമയത്തെ ശബ്ദരേഖ ലഭിച്ചുവെന്നും റിപോര്‍ട്ടുണ്ട്.
ഇസ്താംബൂളിലെ സൗദി എംബസിയില്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ തങ്ങള്‍ വെളിപ്പെടുത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു ചൊവ്വാഴ്ച പുറത്തിറക്കുന്ന പ്രസ്താവനയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it