ക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് വഴി: തിരിച്ചടിയാവുന്നത് 18 ലക്ഷം പേര്‍ക്ക്

നിഷ ദിലീപ്

കൊച്ചി: സംസ്ഥാനത്ത് സാമൂഹികനീതി വകുപ്പു വഴി നടപ്പാക്കിവരുന്ന ക്ഷേമ പെന്‍ഷനുകളുടെ വിതരണം ബാങ്ക് അക്കൗണ്ട് വഴി മാത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ലക്ഷക്കണക്കിന് ഗുണഭോക്താക്കളെ വലയ്ക്കുന്നു. സാമൂഹിക സുരക്ഷ അര്‍ഹിക്കുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്.
നേരത്തെ മണിയോര്‍ഡറായി ഗുണഭോക്താക്കള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കിയിരുന്ന പെന്‍ഷന്‍ ഡയറക്ട് ബെനഫിക്ട് ട്രാന്‍സ്ഫര്‍ സംവിധാനം വഴി (ഡിബിടി) ബാങ്ക് അക്കൗണ്ടുകള്‍ വഴിയും പോസ്റ്റ് ഓഫിസ് അക്കൗണ്ടിലൂടെയുമാക്കിയിരുന്നു. ഇതനുസരിച്ച് പെന്‍ഷന്‍ ലഭിക്കാന്‍ ഗുണഭോക്താക്കള്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിലോ പോസ്റ്റ് ഓഫിസിലോ അക്കൗണ്ട് ഉണ്ടാവണമെന്നു നിര്‍ബന്ധിക്കുകയും ആധാറും അക്കൗണ്ട് നമ്പരും ഡിബിടിയുമായി ലിങ്കുചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍,
ഇതനുസരിച്ച് പോസ്റ്റ് ഓഫിസുകളില്‍ അക്കൗണ്ടു ചേര്‍ന്ന് മാസങ്ങളായി പെന്‍ഷനു വേണ്ടി കാത്തിരിക്കുന്ന 18 ലക്ഷത്തില്‍ പരം ഗുണഭോക്താക്കള്‍ക്കാണ് തീരുമാനം തിരിച്ചടിയായിരിക്കുന്നത്. ആഴ്ചകളോളം സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങിയാണ് വികലാംഗരും വയോധികരും രോഗികളും ഉള്‍പ്പെടെയുള്ള ക്ഷേമപെന്‍ഷന്‍ ഉപഭോക്താക്കള്‍ നിലവില്‍ പോസ്റ്റ് ഓഫിസുകളില്‍ അക്കൗണ്ടു തുറന്നത്. എന്നാല്‍, ഇനി അടുത്തമാസം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ പോസ്റ്റ് ഓഫിസ് അക്കൗണ്ട് ചേര്‍ന്നവരെല്ലാം സമാന സ്ഥിതിയില്‍ ബാങ്കുകളിലും പഞ്ചായത്തിലുമെല്ലാം കയറിയിറങ്ങി ബാങ്ക് അക്കൗണ്ട് രേഖകള്‍ സമര്‍പ്പിക്കണം.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 9,78,588 പുരുഷന്‍മാരും 22,20,828 സ്ത്രീകളും ഉള്‍പ്പെടെ 31,99,416 പേരാണ് സംസ്ഥാനത്ത് വിവിധ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളായുള്ളത്. ഇവരില്‍ 12,21,774 പേര്‍ വാര്‍ധക്യകാല പെന്‍ഷന്‍കാരും 10,86,775 പേര്‍ വിധവകളുമാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍- 502506, മാനസിക വൈകല്യമുള്ളവര്‍-11872, അംഗപരമിതര്‍- 307122, അവിവാഹിതരായ 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍- 69367 എന്നിങ്ങനെയാണു മറ്റുള്ളവര്‍. ആകെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 1,18,433 പേര്‍ പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരും 5,60,668 പേര്‍ പട്ടികവര്‍ഗത്തില്‍ പെടുന്നവരുമാണ്. ആകെയുള്ള 31.99 ലക്ഷം പേരില്‍ 18.60 ലക്ഷം പേരും പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളാണ് പെന്‍ഷന്‍ ലഭിക്കാന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വെറും 8.30 ലക്ഷം പേര്‍ മാത്രമാണ് ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഡിബിടിയുമായി ലിങ്ക് ചെയ്തിരിക്കുന്നത്. വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത രോഗികളുള്‍പ്പെടെ 4,86,031 പേര്‍ക്ക് മണിയോര്‍ഡറായും നല്‍കുന്നു. 22,606 പേര്‍ ഇനിയും ബാങ്ക്-പോസ്റ്റ് ഓഫിസ് അക്കൗണ്ടുകള്‍ സമര്‍പ്പിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ ലക്ഷക്കണക്കിനു വരുന്ന അംഗപരിമിതരും വയോധികരും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ ഇനിയും ബാങ്ക് അക്കൗണ്ടുകള്‍ക്കായി അലയേണ്ടിവരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കാണു വഴിവച്ചിരിക്കുന്നത്. മാസങ്ങളായി പെന്‍ഷന്‍ കുടിശ്ശിക നിലനില്‍ക്കെ കഴിഞ്ഞ ആഗസ്തിലാണ് ഡിബിടി സംവിധാനം വഴി സര്‍ക്കാര്‍ അവസാനമായി പെന്‍ഷന്‍ വിതരണം ചെയ്തത്.
നേരത്തെ പോസ്റ്റ് ഓഫിസ് അക്കൗണ്ട് ചേര്‍ന്നവര്‍ ഇനി പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് ചേര്‍ന്ന് അക്കൗണ്ട്, ആധാര്‍ രേഖകള്‍ വീണ്ടും സമര്‍പ്പിക്കണമെന്ന തീരുമാനം ഫലത്തില്‍ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. രണ്ടായിരം കോടിയോളമാണ് ഇനിയും സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ കുടിശ്ശികയുള്ളത്.
Next Story

RELATED STORIES

Share it