thiruvananthapuram local

ക്ഷേത്ര നിര്‍മാണത്തിനെത്തി കൊല : രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍



കിളിമാനൂര്‍: ക്ഷേത്ര നിര്‍മാണ ജോലിക്കിടെ കലഹിച്ച് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു തമിഴ്‌നാട് സ്വദേശികളെ  കിളിമാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയില്‍ ശുചീന്ദ്രം കര്‍ക്കാട് ആശാരിമാര്‍ തെരുവില്‍ നടേശന്‍ എന്ന് വിളിക്കുന്ന നാരായണന്‍ (60), ശുചീന്ദ്രം മേലെ തെരുവ് സ്ട്രീറ്റില്‍ മുരുകന്‍ (30) എന്നിവരെയാണ് കിളിമാനൂര്‍ സിഐ പ്രദീപ് കുമാറും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ജൂലൈ മൂന്നിന് പ്രതിഷ്ഠ നടക്കുന്ന കിളിമാനൂര്‍ വര്‍ത്തൂര്‍ സുബ്രഹ്മണ്യന്‍ ക്ഷേത്രത്തിന്റെ നിര്‍മാണ ജോലിക്കെത്തി വര്‍ത്തൂരില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു സംഘം. ഒപ്പം ജോലി ചെയ്തിരുന്ന ശുചീന്ദ്രം സ്വദേശി ഗണേശന്‍ മകന്‍ താണു മലയനെ (58) കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ സംഘം ചെലവാക്കിയ തുകയെ ചൊല്ലി വഴക്കിടുകയും താണുമലയ െന അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ താണുമലയനെ തമിഴ്‌നാട് ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും 30ന് മരിക്കുകയും ചെയ്തു. അപകടം പറ്റി എന്നാണ് ആശുപത്രിയില്‍ വിവരം ധരിപ്പിച്ചിരുന്നെങ്കിലും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകം ആണെന്ന് കണ്ടെത്തുകയും വിവരം ആശുപത്രി അധികൃതര്‍ തമിഴ്‌നാട് പോലിസിന് കൈമാറുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് പോലിസ് കിളിമാനൂരിലെത്തി കിളിമാനൂര്‍  പോലിസിന് റിപോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ അറസ്റ്റിലാവുകയുമായിരുന്നു. ഇരുവരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it