ക്ഷേത്രവളപ്പില്‍ യുവാവിനെ വെട്ടിക്കൊന്നു

കാവനാട്(കൊല്ലം): ക്ഷേത്രവളപ്പില്‍ യുവാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. തിരുമുല്ലവാരം കന്നിമേല്‍ചേരി കാരിക്കാത്തറ ബാബുവിന്റെ മകന്‍ സുമേഷ്(കുട്ടന്‍-34)ആണ് കൊല്ലപ്പെട്ടത്. മൈക്ക് ഓപറേറ്റര്‍ ജോലി ചെയ്യുന്ന സുമേഷിനെ ബൈക്കിലെത്തിയ മൂന്നംഗ അക്രമിസംഘം വടിവാള്‍ കൊണ്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന ചെമ്പന്‍ എന്ന ശ്രീക്കുട്ടനെ(30) നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു.
ഇന്നലെ രാവിലെ 8.30ന് തിരുമുല്ലവാരം ഇടയ്ക്കാട്ടുകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രവളപ്പിലാണു സംഭവം. പൂര്‍വവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു പോലിസ് പറഞ്ഞു. ആര്‍ഷ സൗണ്ട്‌സെന്ന സ്ഥാപനം നടത്തുന്ന സുമേഷിനെത്തേടി മൂന്നംഗ അക്രമിസംഘം രാവിലെ വീട്ടിലെത്തിയിരുന്നു. സുമേഷ് വീട്ടിലില്ലെന്നു ബോധ്യമായതോടെ സംഘം വടിവാളുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്ഷേത്രത്തിലെത്തുകയായിരുന്നു.

ശ്രീകോവിലിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച സുമേഷിനെ അക്രമികള്‍ തുടരെ വെട്ടുകയായിരുന്നു. ആക്രമണം കണ്ട ജനം പേടിച്ചു ചിതറിയോടി. ആളുകള്‍ സംഘടിച്ചപ്പോഴേക്കും ഓടി രക്ഷപ്പെട്ട അക്രമിസംഘത്തിലെ ശ്രീക്കുട്ടനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൊല്ലം വെസ്റ്റ് സിഐ ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സുമേഷിന് ഒരു സഹോദരനും സഹോദരിയുണ്ട്.
Next Story

RELATED STORIES

Share it