ക്ലാസ്‌ഫോര്‍ തസ്തികയില്‍ നിയമനത്തിന് നടപടി

എച്ച്  സുധീര്‍

തിരുവനന്തപുരം: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം കേരള കാര്‍ഷിക സര്‍വകലാശാലയിലെ ക്ലാസ്‌ഫോര്‍ തസ്തികയിലേക്കു നിയമന നടപടികള്‍ ആരംഭിച്ചു. എട്ടുവര്‍ഷത്തിനു ശേഷം ഒഴിവുകളിലേക്ക് 2018 ജനുവരി 21നു പരീക്ഷ നടത്താനാണു തീരുമാനം. സര്‍ക്കാര്‍ ഏജന്‍സിയായ എല്‍ബിഎസ് മുഖേന പിഎസ്‌സി പരീക്ഷയ്ക്കു സമാനമായ നിലയിലാണ് എഴുത്തു പരീക്ഷ നടത്തുക. ഏഴു ജില്ലകളിലായി 40 സെന്ററുകളാണു പരീക്ഷയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഒഴിവുകളിലേക്കായി 37000ല്‍പരം അപേക്ഷകരാണ് നിലവിലുള്ളതെന്ന് എല്‍ബിഎസ് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അയച്ചുതുടങ്ങി. വടക്കന്‍-മധ്യ കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഹാള്‍ ടിക്കറ്റുകളാണ് ഇപ്പോള്‍ അയക്കുന്നത്. തെക്കന്‍ കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ വരുംദിനങ്ങളില്‍ അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. ക്ലാസ്‌ഫോര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എട്ടുവര്‍ഷം പിന്നിട്ടിട്ടും പരീക്ഷ നടത്തി നിയമനത്തിനു തയ്യാറാവാത്തതു സംബന്ധിച്ച് കഴിഞ്ഞ സപ്തംബര്‍ 22ന് തേജസ് വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടികള്‍ വേഗത്തിലാക്കിയത്. ക്ലാസ്‌ഫോര്‍ തസ്തികയിലേക്കു 2009 ഒക്ടോബര്‍ 22നാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനറല്‍ വിഭാഗത്തിനു 150 രൂപയും പട്ടികജാതി വര്‍ഗത്തിന് 75 രൂപയുമായിരുന്നു അപേക്ഷാ ഫീസ്. വിവിധ ജില്ലകളില്‍ നിന്നായി 39,580 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷാ ഫീസിനത്തില്‍ 50,85,850 രൂപയും സര്‍വകലാശാലയ്ക്കു ലഭിച്ചു. 4510-6230 ആയിരുന്നു അന്നത്തെ ശമ്പള സ്‌കെയില്‍. അഞ്ചാം ക്ലാസും സൈക്കിള്‍ സവാരിയും നല്ല ആരോഗ്യവുമായിരുന്നു യോഗ്യത. എന്നാല്‍, 2010ല്‍ കേരളത്തിലെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ നടത്തുന്നതിനു പിഎസ്‌സിയെ ചുമതലപ്പെടുത്തിയതോടെ 2009ലെ അപേക്ഷകളിലും നടപടികള്‍ ഇഴഞ്ഞുനീങ്ങി. തുടര്‍ന്നു ലോകായുക്തയിലും ഹൈക്കോടതിയിലും പരാതിയെത്തി. പരീക്ഷ നടത്തണമെന്ന നിലപാടിനോട് ലോകായുക്തയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അനുകൂല സമീപനമെടുത്തെങ്കിലും തുടര്‍ നടപടികള്‍ വൈകി. അപേക്ഷകരില്‍ ഏറിയ പങ്കും പ്രായപരിധി കഴിഞ്ഞതോടെ പലര്‍ക്കും ഇനിയൊരു പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന പരാതിയുമായി ഉദ്യോഗാര്‍ഥികളും രംഗത്തുവന്നു. ഇത്രയേറെ അപേക്ഷകരുള്ളതിനാല്‍ പരീക്ഷാ നടത്തിപ്പ് എല്‍ബിഎസിനെ ഏല്‍പ്പിച്ചെന്നാണ് അന്നു സര്‍വകലാശാല നല്‍കിയ വിശദീകരണം. എന്നാല്‍, പരീക്ഷാ സെന്ററുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ട തുക എല്‍ബിഎസിന് കൈമാറാത്തതാണു നടപടികള്‍ വൈകാന്‍ കാരണമെന്ന വസ്തുത തേജസ് പുറത്തുകൊണ്ടുവന്നു. തുടര്‍ന്നാണു നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നിയമന നടപടികളിലേക്കു സര്‍വകലാശാല നീങ്ങിയത്. 2009ല്‍ ക്ലാസ് ഫോര്‍ തസ്തികയില്‍ 229ലേറെ ഒഴിവുകള്‍ ഉണ്ടായിരുന്നത്. ഇന്നതു ഇരട്ടിയിലേറെ വരുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
Next Story

RELATED STORIES

Share it