ക്ലാസ്മുറികളുടെ ഹൈടെക്‌വല്‍ക്കരണം 75 ശതമാനം പൂര്‍ത്തിയാക്കി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതിയുടെ ഭാഗമായി 33,775 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. ഇതോടെ 75 ശതമാനം ക്ലാസ് മുറികളും ഹൈടെക്കായി. ഓരോ ക്ലാസ് മുറികളിലേക്കും ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്റ്ററുകള്‍, മൗണ്ടിങ് കിറ്റുകള്‍, സ്‌ക്രീനുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ക്ലാസ് മുറിക്ക് 1,000 രൂപയും സ്‌ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1,500 രൂപയും സ്‌കൂളുകള്‍ക്ക് അനുവദിക്കുന്നുണ്ട്. ഹൈടെക് സംവിധാനമൊരുക്കാന്‍ സജ്ജമായ ക്ലാസ് മുറികളിലേക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
നിലവില്‍ ഏറ്റവും കൂടുതല്‍ ക്ലാസ് മുറികള്‍ ഹൈടെക്കായ (3782 ക്ലാസ് മുറികള്‍) ജില്ല മലപ്പുറമാണ്. കോഴിക്കോടും (3446) തൃശൂരുമാണ് (3085) തൊട്ടടുത്ത്. ക്ലാസ് മുറികള്‍ സജ്ജമാക്കാന്‍ സമയം ആവശ്യപ്പെട്ട അവശേഷിക്കുന്ന സ്‌കൂളുകള്‍ കൂടി മെയ് മാസത്തോടെ ഈ നേട്ടത്തിലെത്തും.
അടുത്ത അധ്യയനവര്‍ഷത്തിനു മുമ്പ് സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ എല്ലാ സ്‌കൂളുകളിലെയും ക്ലാസ് മുറികള്‍ ഹൈടെക്കാവും.
അവശേഷിക്കുന്ന 12,000 ക്ലാസ് മുറികള്‍ സജ്ജമാവുന്ന മുറയ്ക്ക് ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ക്ലാസ് മുറികള്‍ സജ്ജമാക്കിയ വിവരം ഏപ്രില്‍ 20നു മുമ്പ് കൈറ്റിന്റെ ജില്ലാ കോ-ഓഡിനേറ്റര്‍മാരെ അറിയിക്കണം.
ഹൈടെക് ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള 'സമഗ്ര' റിസോഴ്‌സ് പോര്‍ട്ടല്‍ ഇതിനോടകം തയ്യാറായിട്ടുണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും എല്ലാ സ്‌കൂളുകള്‍ക്കും ലഭ്യമാക്കി. 'സമഗ്ര' ഉപയോഗപ്പെടുത്തിയുള്ള അധ്യയനത്തിന് അധ്യാപകര്‍ക്കും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്കും അവധിക്കാലത്ത് പ്രത്യേക പരിശീലനം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ക്ലാസ് മുറികളില്‍ നെറ്റ്‌വര്‍ക്കിങ് പ്രക്രിയയും ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. സെക്കന്‍ഡറിതലത്തില്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ സ്‌കീമിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള 11000ലധികം പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് സംവിധാനം ഒരുക്കാനായി 300 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it