ക്ലാസില്‍ കുട്ടികളെ കുത്തിനിറച്ചു; 1700 സ്‌കൂളുകളുടെ അംഗീകാരം നഷ്ടമായേക്കും

ന്യൂഡല്‍ഹി: ക്ലാസ്മുറികളില്‍ കുട്ടികളെ കുത്തിനിറച്ച 1700 സിബിഎസ്ഇ സ്‌കൂളുകളുടെ അംഗീകാരം നഷ്ടമായേക്കും. ഒരു ക്ലാസില്‍ 40ലധികം കുട്ടികള്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച സ്‌കൂളുകളുടെ അംഗീകാരമാണു സിബിഎസ്ഇ റദ്ദാക്കുന്നത്.
സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്‌കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം വഴി നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ 1700 സ്‌കൂളുകള്‍ കൂടുതല്‍ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. അംഗീകാരം പിന്‍വലിക്കുന്നതിന്റെ ആദ്യപടിയായി ഈ സ്‌കൂളുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അംഗീകാരം റദ്ദാക്കുന്നതിനു പുറമെ അധികമായി ക്ലാസിലിരുത്തിയ ഓരോ വിദ്യാര്‍ഥി—ക്കും 500 രൂപ വീതം സ്‌കൂളുകളില്‍ നിന്നു പിഴയീടാക്കും.
സിബിഎസ്ഇയുടെ കീഴില്‍ വരുന്ന ആകെ സ്‌കൂളുകളുടെ 7-8 ശതമാനമാണു നിയമലംഘനം നടത്തിയിരിക്കുന്നത്. സ്‌കൂളുകളിലെ വാടക സീറ്റ് സംവിധാനം ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഇത്തരത്തിലൊരു നീക്കത്തിലുണ്ട്. ക്ലാസില്‍ വരാത്ത കുട്ടിക്ക് അറ്റന്‍ഡന്‍സ് നല്‍കി പുറത്ത് കോച്ചിങിന് പോവാന്‍ അനുവദിക്കുന്ന രീതിയാണിത്.
ക്രമക്കേട് കണ്ടെത്താന്‍ 2016ലാണ് ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്‌കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം സിബിഎസ്ഇ നടപ്പാക്കിയത്. പരിശോധനയില്‍ ക്ലാസുകളില്‍ കൂടുതല്‍ കുട്ടികള്‍ ഇരിക്കുന്നതായി കണ്ടെത്തിയെന്നു മാത്രമല്ല, ക്ലാസിലെ കുട്ടികളുടെ എണ്ണവും ഓണ്‍ലൈന്‍ രജിസ്റ്ററിലെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it