Flash News

ക്രിസ്ത്യാനികള്‍ക്കും ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകം ; പിന്തുടര്‍ച്ചാ സ്വത്തവകാശം പുരോഹിതര്‍ക്കും



കൊച്ചി: സ്വത്തിന്റെ പിന്തുടര്‍ച്ചാ അവകാശം വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ലഭ്യമാണെന്ന് ഹൈക്കോടതി. പൗരോഹിത്യത്തില്‍ പ്രവേശിക്കുന്ന ഒരാള്‍ സിവില്‍ മരണം പ്രാപിക്കുമെന്ന് കരുതുന്നതു ഭരണഘടനാവിരുദ്ധമാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കത്തോലിക്ക വൈദികനായിരുന്ന പരേതനായ മോന്‍ സേവ്യര്‍ ചുള്ളിക്കലും മറ്റും 2000ത്തില്‍ നല്‍കിയ അപ്പീല്‍ തിര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി. ജീവിച്ചിരിക്കെ ശമ്പളമുള്ള ജോലി ചെയ്യാനും മറ്റും വിലക്കില്ലാത്ത വ്യക്തിക്ക് പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍ മാത്രം വ്യക്തിപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന സിവില്‍ മരണം എന്നു ചിന്തിക്കുന്നത് വിചിത്രമാണെന്നു കോടതി വ്യക്തമാക്കി. ഹിന്ദു സന്ന്യാസിയോ ക്രിസ്ത്യന്‍ വൈദികനോ കുടുംബപരമായ ബന്ധങ്ങള്‍ വേര്‍പെടുത്തുമെന്നു ഹിന്ദു നിയമങ്ങളോ കാനോനിക നിയമങ്ങളോ അനുസരിച്ച് ശരിയായിരിക്കാം. എന്നാല്‍ പിന്തുടര്‍ച്ച സംബന്ധിച്ച് ക്രിസ്ത്യാനികള്‍ക്ക് ബാധകമായ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമവും ഹിന്ദുക്കള്‍ക്ക് ബാധകമായ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവും നിലവില്‍വന്നതോടെ ചിത്രം മാറിയെന്ന് കോടതി ചൂണ്ടിക്കാട്ടി.എല്ലാ ക്രിസ്ത്യാനികള്‍ക്കും ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാണെന്നു മേരി റോയ് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യം ഉള്‍പ്പെടെയുള്ള വ്രതങ്ങള്‍ വരിച്ചാലും ക്രിസ്ത്യന്‍ വൈദികനോ കന്യാസ്ത്രീക്കോ പിന്തുടര്‍ച്ചാവകാശം ലഭിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമ തത്വങ്ങളില്‍ മാറ്റമില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it