malappuram local

ക്യുക് റെസ് പോണ്‍സ് ടീമുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

മലപ്പുറം: മല്‍സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുകള്‍ ചേര്‍ക്കുന്നത് തടയാന്‍ ശക്തമായ നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിലെ മല്‍സ്യമാര്‍ക്കറ്റുകളിലും ഇതര സംസ്ഥാനങ്ങളില്‍നിന്ന് മല്‍സ്യങ്ങളെത്തിക്കുന്ന ലോറികളിലും ഐസ് ഫാക്ടറികളിലും പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ക്യുക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ച് പരിശോധന തുടരുകയാണ്.
മല്‍സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ പോലുള്ള ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയത്. പൊന്നാനി, തിരൂര്‍, താനൂര്‍, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, കൂട്ടിലങ്ങാടി, പെരിന്തല്‍മണ്ണ, മങ്കട, മക്കരപ്പറമ്പ്, കുളത്തൂര്‍ എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി 28 തരം മല്‍സ്യങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ റീജ്യനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കയച്ചിരുന്നു. ജില്ലയിലെ എട്ട് ഐസ് പ്ലാന്റുകളില്‍ നിന്നുള്ള ഐസ് ബ്ലോക്കുകളുടെയും ഐസ് നിര്‍മിക്കാന്‍ ഉപയോഗിച്ച വെള്ളത്തിന്റെയും സാംപിളുകളും പരിശോധനയ്ക്കയച്ചിട്ടുണ്ട്. തമിഴ്നാട് അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍നിന്ന് ടണ്‍കണക്കിന് മല്‍സ്യമെത്തിക്കുന്ന ലോറികളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടിയില്‍വച്ചാണ് കഴിഞ്ഞ ദിവസം മല്‍സ്യലോറികളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചത്. ഇതിനുപുറമെ മല്‍സ്യങ്ങളില്‍ സ്ട്രിപ്പ് ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. എന്നാല്‍, രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മല്‍സ്യങ്ങള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതായുള്ള പരാതികളില്‍ പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി നിയോഗിക്കപ്പെട്ട ക്യുക്ക് റെസ്‌പോണ്‍സ് ടീം പരാതികള്‍ ലഭിക്കുന്നമുറയ്ക്ക് നടപടികള്‍ സ്വീകരിച്ചുവരികയാണ്. രണ്ട് ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരും സഹായിയും അടങ്ങുന്നതാണ് ടീം. പരിശോധനകള്‍ തുടരുമെന്നും ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുഗുണന്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ തോതില്‍ മായം കലര്‍ത്തുന്നത് ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. മായം കലര്‍ന്ന ഭക്ഷണം കഴിച്ചതു കാരണം മരണം സംഭവിച്ചാല്‍ നല്‍കിയവര്‍ക്ക് ജീവിത കാലം വരെ തടവും പിഴയുമാണ് ശിക്ഷ. ലൈസന്‍സില്ലാതെ കച്ചവടം ചെയ്താല്‍ ആറുമാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയവുമാണ് നിയമം അനുശാസിക്കുന്നത്. പരാതികള്‍ 04832732121 നമ്പറില്‍ അറിയിക്കാം.
Next Story

RELATED STORIES

Share it