kozhikode local

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂട്ടത്തോല്‍വി

കോഴിക്കോട്: അവസാന വര്‍ഷ എംബിബിഎസ്പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ മറ്റ് കോളേജുകളെ അപേക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിന് നാണം കെട്ട തോല്‍വി. പരീക്ഷയെഴുതിയ 198വിദ്യാര്‍ഥികളില്‍ 34പേരാണ് തോറ്റത്.ഇതില്‍ 30ഓളം പേര്‍ മെഡിസിന്‍ വിദ്യാര്‍ഥികളാണ്. മറ്റ് ഗവണ്മെന്റ് കോളേജുകളില്‍ അഞ്ചും ആറും വിദ്യാര്‍ഥികള്‍ തോറ്റപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 34 പേര്‍ തോറ്റത്. തോറ്റവരില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും തിയറി വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരാണ്.
പ്രാക്ടിക്കല്‍ വിഭാഗത്തില്‍ സ്വന്തം അധ്യാപകര്‍ മനപ്പൂര്‍വം മാര്‍ക്ക് കുറച്ചു നല്‍കിയതാണെന്ന് സംശയം പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കോളജില്‍ സ്വയം പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന്  പരീക്ഷയില്‍ ജയിച്ച വിദ്യാര്‍ഥികള്‍ പോലും പറയുന്നു. അധ്യാപകരായ ഡിപ്പാര്‍ട്ട്—മെന്റ് തലവനോ യൂനിറ്റ് ചീഫോ പ്രഫസറോ അസോസിയേറ്റ് പ്രഫസറോ ക്ലാസെടുക്കാന്‍ കോളേജില്‍ എത്താറില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പലപ്പോഴും ഒഴിവുള്ളപ്പോ ള്‍ ജൂനിയര്‍ പിജി വന്ന് വല്ലതും പറഞ്ഞുതരുന്നത് മാത്രമാണിപ്പോള്‍ ഇവിടെ അധ്യാപനം എന്ന പേരില്‍ നടക്കുന്നത്. കോളേജ് പ്രിന്‍സിപ്പലിനോട് പലതവണ പരാതി പറഞ്ഞെങ്കിലും ആരും ഗൗനിക്കാറില്ല. റഗുലറായി ക്ലാസ് എടുത്തതിന് ശേഷം പരീക്ഷയില്‍ തോറ്റാല്‍ അത് ഞങ്ങളുടെ കഴിവ് കേടായി കണക്കാക്കാം എന്നാല്‍ പഠിപ്പിക്കാന്‍ ക്ലാസ് മുറിയില്‍ പോലും കയറാത്ത അധ്യാപകര്‍ തന്നെ മാര്‍ക്കിടാതെ തോല്‍പ്പിക്കുന്നത് സംശയത്തോടെ മാത്രമേ കാണാനാവൂ എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ഒന്നാംവര്‍ഷ പരീക്ഷയില്‍ തോറ്റ 42ഓളം വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് മാസത്തില്‍ വീണ്ടും പരീക്ഷ എഴുതണം. എന്നാല്‍ ഇവര്‍ക്ക് പോലും വിഷയം പറഞ്ഞുകൊടുക്കാന്‍ അധ്യാപകര്‍ എത്തുന്നില്ല എന്നത് കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. മെഡിസിന്‍ വിഭാഗത്തിലെ കൂട്ട തോല്‍വിയെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ചിലരുടെ ആവശ്യം.ഇന്റേണല്‍ മാര്‍ക്കിടാതെ വീണ്ടും തോല്‍പ്പിക്കുമെന്ന ഭയത്താലാണത്രേ വിദ്യാര്‍ഥികള്‍ പരസ്യമായി പ്രതികരിക്കാത്തത്. കേരളത്തില്‍ ഉയര്‍ന്ന റാങ്കുള്ള ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കോളജാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്.
തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ഈ പരീക്ഷയില്‍ തോറ്റത് നാല് വിദ്യാര്‍ഥികളാണ്. കോട്ടയത്ത് അഞ്ച്,തൃശൂര്‍ അഞ്ച്, ആലപ്പുഴ നാല്,മഞ്ചേരി രണ്ട്, കൊച്ചി ഒന്‍പത് എന്നിങ്ങനെ തോറ്റപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലും ഏതാണ്ടിതേ നിലയിലാണ് തോല്‍വി. പഠന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്.
ഏതാനുംദിവസങ്ങള്‍ക്കുമുമ്പാണ് 250 എംബിബിഎസ് സീറ്റുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിര അംഗീകാരം ഈ കോളേജ് നേടിയത്.കോളജിന് ലഭിച്ച അംഗീകാരത്തിന് ഏറ്റ തിരിച്ചടിയാണ് എംബിബിഎസ് വിദ്യാര്‍ഥികളുടെ കൂട്ട തോല്‍വി.
Next Story

RELATED STORIES

Share it