കോണ്‍ഗ്രസ് മാറിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയാവും അവസാന മുഖ്യമന്ത്രി: കെഎസ്‌യു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി മാറ്റം അനിവാര്യമാണെന്നും അതുണ്ടായില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയായിരിക്കും കോണ്‍ഗ്രസ്സിലെ അവസാന മുഖ്യമന്ത്രിയെന്നും കെഎസ്‌യുവിന്റെ പ്രമേയം. കെഎസ്‌യുവിന്റെ 59ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ഡിസിസി ഓഫിസില്‍ നടന്ന പ്രവര്‍ത്തക യോഗത്തില്‍ കെഎസ്‌യു എറണാകുളം മഹാരാജാസ് കോളജ് കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്.
വിദ്യാര്‍ഥി- യുവജന പ്രസ്ഥാനങ്ങളെ അവഗണിച്ചതിനും ചില നേതാക്കളെ സ്തുതിപാഠകരാക്കി മാറ്റിയതിനും ലഭിച്ച തിരിച്ചടികൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. കെഎസ്‌യുവിനെയും യൂത്ത്‌കോണ്‍ഗ്രസ്സിനെയും അവജ്ഞയോടെ കാണുകയും പരിഹസിക്കുകയും ചെയ്ത പല നേതാക്കളും ഇത്തവണ പരാജയം രുചിച്ചു. കോണ്‍ഗ്രസ്സിന് സമ്പൂര്‍ണ പരാജയം സംഭവിച്ച ജില്ലകളിലെ പാര്‍ട്ടി നേതൃത്വം ഉടന്‍ പിരിച്ചുവിടണം. ഇവിടങ്ങളില്‍ യുവ നേതാക്കളെ ഉള്‍പ്പെടുത്തി സംഘടന താഴെത്തട്ടുമുതല്‍ പുനസ്സംഘടിപ്പിക്കണം.
ബിജെപിയുടെ വര്‍ഗീയ അജണ്ട തുറന്നുകാട്ടുന്നതിലും എതിര്‍ക്കുന്നതിലും പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു. ഇടതു സംഘടനകള്‍ ബീഫ് ഫെസ്റ്റിവല്‍ പോലുള്ള സമരപരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതിനെ എതിര്‍ക്കുന്നതായിരുന്നു കോണ്‍ഗ്രസ് യുവജന പ്രവര്‍ത്തകര്‍ സ്വീകരിച്ച നിലപാട്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ ശക്തമായി എതിര്‍ക്കുന്നുവെന്ന തോന്നല്‍പോലും ജനങ്ങളിലുണ്ടാക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല.
വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതില്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചില്ല. പ്രധാന നേതാക്കള്‍ തമ്മിലുള്ള ഈഗോയും കൂടുതല്‍ ആദര്‍ശ ധീരന്മാര്‍ ആരെന്ന മല്‍സരവും തിരഞ്ഞടുപ്പില്‍ പരാജയത്തിന് കാരണമായപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പ് കാലത്തുപോലും അനാവശ്യ വിവാദങ്ങളിലും കാര്യമില്ലാത്ത പ്രസംഗങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ ചുറ്റിത്തിരിഞ്ഞത് തിരിച്ചടിക്ക് കാരണമായി. കേരളം വില്‍പനയക്ക് വച്ചിരിക്കുന്നുവെന്ന ഇടത് ആരോപണം പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും പരാജയപ്പെട്ടു. അവസാന മന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങളും ആലോചനയില്ലാതെ നടപ്പാക്കിയ മദ്യനയവും തിരിച്ചടിയായെന്ന് പാര്‍ടി നേതൃത്വം ഇനിയെങ്കിലും സമ്മതിക്കണം. മതസമുദായ നേതൃത്വത്തിനല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പരിഗണന നല്‍കേണ്ടതെന്ന് നേതൃത്വം തിരിച്ചറിയണം. പിടിവാശികളും ഹിഡന്‍ അജന്‍ഡകളും ഒഴിവാക്കി ഒരേ മനസ്സോടെ നേതാക്കള്‍ പ്രവര്‍ത്തിക്കുകയും രണ്ടാംനിര നേതൃത്വത്തെ കെട്ടിപ്പടുക്കുകയും ചെറുപ്പക്കാരെ നേതൃനിരയിലേക്ക് കൊണ്ടുവരുകയും ചെയ്യണമെന്നു കെഎസ്‌യു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it