കോണ്‍ഗ്രസ് നേതാവ് പി കെ ഗോപാലന്‍ അന്തരിച്ചു

കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ പി കെ ഗോപാലന്‍ (87) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കെപിസിസി നിര്‍വാഹക സമിതി അംഗം, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗം, മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ചിറ്റൂര്‍ ഷുഗര്‍മില്‍ ചെയര്‍മാനും മിനിമംവേജസ് ബോര്‍ഡ് അധ്യക്ഷനുമായിരുന്നു. 1952 മുതല്‍ വയനാട്ടിലെ ട്രേഡ് യൂനിയന്‍ രംഗത്ത് സജീവമായ പി കെ ഗോപാലന്‍ വയനാട്ടില്‍ ട്രേഡ് യൂനിയന്‍ കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒട്ടേറെ പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ്, എം ആര്‍ പ്രസാദ് പുരസ്‌കാരം, തൃക്കൈപ്പറ്റ സര്‍വീസ് ബാങ്ക് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജാനകി അമ്മ.
മക്കള്‍: പി കെ അനില്‍കുമാര്‍ (സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വയനാട് ജില്ലാ പഞ്ചായത്ത്), അംബിക, ഭാനുമതി. മരുമക്കള്‍: ശശിധരന്‍, ഗോവിന്ദന്‍കുട്ടി. മൃതദേഹം രാവിലെ പത്തു മുതല്‍ വയനാട് ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ചു. മേപ്പാടി പത്താംമൈലിലെ പൊതുശ്മശാനത്തില്‍ വൈകിട്ട് ആറോടെ സംസ്‌കരിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it