Flash News

കോണ്‍ഗ്രസ് നേതാവിന്റെ വധം: അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

ചേര്‍ത്തല: കയര്‍ തൊഴിലാളിയും മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമായ  കെ എസ് ദിവാകരന്‍ വധക്കേസില്‍ സിപിഎം മുന്‍ കരുവ ബ്രാഞ്ച് സെക്രട്ടറിയും ചേര്‍ത്തല നഗരസഭാ സ്ഥിരം സമിതി ചെയര്‍മാനുമായിരുന്ന ആര്‍ ബൈജുവിന് വധശിക്ഷ വിധിച്ചു. കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ആലപ്പുഴ അതിവേഗ കോടതി ജഡ്ജി അനില്‍ കുമാറാണ് ശിക്ഷ പ്രഖ്യാപിച്ചത്.
കേസില്‍ ബൈജു ആദ്യം ഒന്നാം പ്രതിയായിരുന്നുവെങ്കിലും പിന്നീട് ആറാം പ്രതിയായി ചേര്‍ക്കുകയായിരുന്നു. ചേര്‍ത്തല കാക്കപറമ്പത്ത് വെളി ആര്‍ ബൈജു വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. സിപിഎം പ്രവര്‍ത്തകരായ ചേപ്പില പൊഴി വി സുജിത്ത് (മഞ്ജു- 38), കോലാട്ട് എസ് സതീഷ് കുമാര്‍ (കണ്ണന്‍- 38), ചേപ്പിലപൊഴിയില്‍ പി പ്രവീണ്‍ (32), ചേര്‍ത്തല വാവള്ളിയില്‍ എം ബെന്നി (45), ചൂളയ്ക്കല്‍ എന്‍ സേതുകുമാര്‍ (45) എന്നിവരെയാണ് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളത്.
2009 നവംബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം. സിപിഎമ്മിന്റെ ഭരണകാലമായിരുന്ന അന്ന് കേരള കയര്‍ കോര്‍പറേഷന്റ 'വീട്ടിലൊരു കയര്‍ ഉല്‍പന്നം' എന്ന പദ്ധതിയുമായി ബൈജുവിന്റെ നേതൃത്വത്തില്‍ കയര്‍ തടുക്ക് വില്‍പനയ്ക്ക് ദിവാകരന്റെ വീട്ടില്‍ എത്തിയെങ്കിലും വില കൂടുതലാണെന്നു പറഞ്ഞ് ദിവാകരന്‍ തടുക്ക് വാങ്ങാന്‍ തയ്യാറായില്ല. എന്നാല്‍, നിര്‍ബന്ധപൂര്‍വം ദിവാകരന്റെ വീട്ടില്‍ തടുക്ക് വച്ച് സിപിഎം പ്രവര്‍ത്തകര്‍ തിരികെ പോയി.
അന്ന് നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് ഈ വിഷയം അവതരിപ്പിക്കുകയും തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി ഇവര്‍ രാത്രിയില്‍ സംഘടിച്ചെത്തി വീട്ടില്‍ കയറി ദിവാകരനെയും മകന്‍ ദിലീപിന്റെ ഭാര്യ രശ്മിയെയും ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദിവാകരനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് ഡിസംബര്‍ 9ന് ദിവാകരന്‍ മരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it