കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സരിത വീണ്ടും പരാതി നല്‍കി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സരിത എസ് നായര്‍ വീണ്ടും പരാതി നല്‍കി. സരിത പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുക്കുമെന്നു സൂചന. പോലിസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സരിത, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്കു പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാല്‍സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷേ, ഒരു പരാതിയില്‍ നിരവധി പേര്‍ക്കെതിരേ ബലാല്‍സംഗത്തിന് കേസെടുക്കാനാവില്ലെന്നു പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡിജിപി രാജേഷ് ധവാനും അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപും നിലപാടെടുത്തു. ഇതോടെയാണ് ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്കെതിരേ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം മരവിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്നു പോലിസിനു നിയമോപദേശം ലഭിച്ചത്.
ഇതിനു പിന്നാലെ സരിത ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം പരാതികളുമായി പോലിസിനെ സമീപിക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പുതിയ രണ്ടു പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവനായ എഡിജിപി അനില്‍കാന്തിനു നല്‍കിയത്. ഈ പരാതികളില്‍ വൈകാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it