കോട്‌ലയില്‍ ഇന്ത്യന്‍ ആധിപത്യം

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമഗ്രാധിപത്യം. ബാറ്റിങിനു പിറകെ ബൗളിങിലും കസറിയ ഇന്ത്യ വിജയപ്രതീക്ഷയിലാണ്. അജിന്‍ക്യ രഹാനെയുടെ (127) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 334 റണ്‍സ് നേടി. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 121 റണ്‍സില്‍ അവസാനിച്ചു.
അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ മാസ്മരിക ബൗളിങാണ് ഇന്ത്യക്ക് വ്യക്ത മായ മേല്‍ക്കൈ നല്‍കിയത്. ഇന്ത്യക്ക് ഇപ്പോള്‍ 213 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ഫോളോഓണ്‍ നേരിടുന്ന ദക്ഷിണാഫ്രിക്കയെ വീണ്ടും ബാറ്റിങിനയക്കാതെ ഇന്ത്യ രണ്ടാമിന്നിങ്‌സ് ബാറ്റിങിന് ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വെളിച്ചക്കുറവ് മൂലം ഇന്നലെ ഇന്ത്യക്ക് ബാറ്റ് ചെയ്യാനായില്ല.
42 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങില്‍ അല്‍പ്പമെങ്കി ലും ചെറുത്തുനിന്നത്. തെംബ ബവുമ (22), ഡീന്‍ എല്‍ഗര്‍ (17), ഡെയ്ന്‍ വിലാസ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
78 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് ഡിവില്ലിയേഴ്‌സ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോററായത്. ജഡേജയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തെക്കൂടാതെ ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തേ 215 പന്തില്‍ 11 ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് രഹാനെ ഇന്ത്യയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. അശ്വിന്റെ (56) അര്‍ധസെഞ്ച്വറിയും ടീമിനു മുതല്‍ക്കൂട്ടായി. 140 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും അശ്വിന്‍ നേടി. എട്ടാം വിക്കറ്റില്‍ രഹാനെ-അശ്വിന്‍ സഖ്യം ചേര്‍ന്നെടുത്ത 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കെയ്ല്‍ അബോട്ട് അഞ്ചും ഡെയ്ന്‍ പിയെഡെറ്റ് നാലും വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it