കോട്ടയം വയലായില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍

കോട്ടയം: കുറവിലങ്ങാടിനു സമീപം വയലായില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ കൂടല്ലൂര്‍ കൊശപ്പള്ളി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന പുളിക്കുന്ന് മുകളേല്‍ സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം സിനോജ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക വിവരം. സാമ്പത്തികബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണു സൂചന.
മൂത്ത മകന്‍ സൂര്യ തേജസിന്റെ മൃതദേഹം കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ്. നിഷയുടെയും ശിവ തേജസിന്റെയും മൃതദേഹങ്ങള്‍ കട്ടിലിലാണു കിടന്നിരുന്നത്. നിഷയുടെ കഴുത്തിലും കയര്‍ മുറുകിയ പാടുണ്ട്. ഇവരുടെ ബന്ധുവും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടി വീട്ടിലുണ്ടായിരുന്നു. എന്നാല്‍, രാത്രി നടന്ന സംഭവങ്ങളൊന്നും കുട്ടി അറിഞ്ഞിട്ടില്ലെന്ന് പോലിസ് പറയുന്നു.
സിനോജിന്റെ ഭാര്യ നിഷയുടെ മാതാപിതാക്കള്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ നാലുമണിവരെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. ഇവര്‍ മടങ്ങിയതിനു ശേഷമാവാം സംഭവം നടന്നതെന്നാണ് നിഗമനം. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മരങ്ങാട്ടുപിള്ളി പോലിസ് സ്ഥലത്തു പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു. കുറവിലങ്ങാടുള്ള ജ്വല്ലറിയിലെ സ്വര്‍ണപ്പണിക്കാരനായ സിനോജ് തന്റെ സുഹൃത്ത് രാജീവുമൊത്ത് ഫൈനാന്‍സ് സ്ഥാപനം നടത്തുന്നുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് രാജീവ് മരണമടഞ്ഞിരുന്നു. സുഹൃത്തിന്റെ മരണത്തില്‍ മനോവിഷമത്തിലായിരുന്നു സിനോജെന്ന് പറയുന്നു. കടപ്ലാമറ്റം മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ച സൂര്യതേജസും ശിവതേജസും.
സംസ്‌കാരം ഇന്നലെ രാത്രിയോടെ സിനോജിന്റെ വീട്ടുവളപ്പില്‍ നടത്തി.
Next Story

RELATED STORIES

Share it