malappuram local

കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ഫിഷര്‍മെന്‍ കോളനി നാശത്തിലേക്ക്

പൊന്നാനി: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച 120 വീടുകള്‍ അടങ്ങിയ ഫിഷര്‍മെന്‍ കോളനി ഗുണഭോക്കാതക്കള്‍ക്ക് നല്‍കാതെ നാശത്തിലേക്ക്. 7 വര്‍ഷം മുമ്പ് എല്‍ഡിഎഫ് ഭരണകാലത്താണ് 120 വീടുകള്‍ കടലാക്രമണ ദുരിത ബാധിതര്‍ക്കായി നിര്‍മാണം പൂര്‍ത്തിയാക്കിയത്. തിരക്കിട്ട് ഉദ്ഘാടനം അന്ന് നടന്നെങ്കിലും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്.എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി ഈ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ യുഡിഎഫ് നഗരസഭാ ഭരണസമിതിക്ക് കഴിഞ്ഞില്ല.
പദ്ധതിയുടെ കാര്യത്തില്‍ ആക്ഷേപങ്ങളെ രാഷ്ട്രിയ പ്രചരണത്തിനുപയോഗിച്ച് കോളനിയെ നോക്കുകുത്തിയാക്കി നിര്‍ത്താനാണ് കഴിഞ്ഞ പൊന്നാനി നഗരസഭ ഭരണ സമിതി ശ്രമിച്ചത്. പദ്ധതിയുടെ ഗുണഭോക്തൃ വിഹിതമായ രണ്ടര ലക്ഷം രൂപ പൊന്നാനിയിലെ ഒരു വ്യവസായി സൗജന്യമായി നല്‍കിയിരുന്നു. ഇത് ആഘോഷമാക്കി മാറ്റി മന്ത്രിയെ കൊണ്ട് നല്‍കിച്ചു എന്നതല്ലാതെ മറ്റൊന്നും കഴിഞ്ഞ നഗരസഭാ ഭരണ കാലയളവില്‍ ഉണ്ടായില്ല. അസൗകര്യങ്ങള്‍ നിറഞ്ഞ വീടുകള്‍ നിര്‍മിച്ചതിനാല്‍ ഗുണഭോക്താക്കള്‍ വീടുകള്‍ കൈപ്പറ്റാന്‍ തയ്യാറാകുന്നില്ലെന്നാണ് യുസിഎഫ് ഭരണസമിതി വിശദീകരിച്ചിരുന്നത്.
എന്നാല്‍ വീടുകളില്‍ താമസമാക്കാന്‍ തീരവാസികള്‍ സന്നദ്ധമാണെന്നും കൈമാറ്റത്തിന് തടസ്സം ഭരണസമിതിയുടെ പിടിപ്പുകേടാണെന്നുമാണ് അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് ഉന്നയിച്ചിരുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോഴാകട്ടെ വീടുകളുടെ കൈമാറ്റം മറന്ന മട്ടാണ്. ഫിഷര്‍മെന്‍ കോളനി നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നിലനില്‍ക്കുന്നുണ്ടെങ്കിലും വീടുകളുടെ കൈമാറ്റത്തിന് ഇത് തടസ്സമാകില്ല.
അവസാന മിനുക്കുപണികളാണ് ഈ വീടുകളില്‍ ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇത് പൂര്‍ത്തിയാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ വീടുകളുടെ കൈമാറ്റം യാഥാര്‍ഥ്യമാവൂ. സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും വിഹാര കേന്ദ്രമാണിപ്പോള്‍ ഈ വീടുകള്‍. പ്രദേശ വാസികള്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല.രണ്ടാഴ്ച മുമ്പ് സാമൂഹിക വിരുദ്ധര്‍ വീടുകളോട് ചേര്‍ന്ന പുല്‍ക്കാടുകള്‍ക്ക് തീവച്ചിരുന്നു. കാലവര്‍ഷം മുന്നിലെത്തിയ സാഹചര്യത്തില്‍ കടലാക്രമണം പ്രതീക്ഷിക്കുന്ന തീരത്തെ കുടുംബങ്ങള്‍ കോളനിയിലെ വീടുകളിലേക്ക് താമസം മാറ്റാന്‍ സന്നദ്ധമാണ്. നഗരസഭയുടെ കിഴിലെ തൊട്ടടുത്ത ദുരിതാശ്വാസ ക്യാംപില്‍ രണ്ട് കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്നുണ്ട്.ഈ വീടുകള്‍ താമസയോഗ്യമാക്കി മാറ്റിയാല്‍ ഈ കുടുംബങ്ങള്‍ക്ക് മാറി താമസിക്കാനാവും. എന്നാല്‍ പുതിയ ഭരണസമിതി ഇക്കാര്യം ഇനിയും ഗൗരവമായി എടുത്തിട്ടില്ല .
നഗരസഭ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ നിരവധി പേര്‍ നിലവിലെ വീടുകളില്‍ താമസിക്കാന്‍ സന്നദ്ധമാണെന്ന് നേരത്തേ നഗരസഭയെ അറിയിച്ചിരുന്നു .ഇവര്‍ക്ക് ആദ്യ ഘട്ടത്തില്‍ വീടുകള്‍ നല്‍കാനുള്ള നപടിയാണ് ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. കോളനി ഇനിയും വിജനമായി തുടര്‍ന്നാല്‍ വീടുകളുടെ തകര്‍ച്ച പൂര്‍ണ്ണമാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല
Next Story

RELATED STORIES

Share it