thrissur local

കോടതി വളപ്പില്‍ ഭാര്യയെയും പിതാവിനെയും വെട്ടിയ സംഭവം: അന്വേഷണം കേരളത്തിന് പുറത്തേക്ക്

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചക്കായി കോടതി വിളിച്ച് വരുത്തിയ യുവാവ് ഭാര്യയെയും ഭാര്യാ പിതാവിനെയും വെട്ടിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ അന്വേഷണം അന്തര്‍ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്നു.
പ്രതി പുത്തന്‍ചിറ പകരപ്പിള്ളി ചെങ്ങനാട്ട് വീട്ടില്‍ ഷനിലി(33)ന് വേണ്ടിയാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇയാള്‍ സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായി കേസ് അന്വേഷിക്കുന്ന തൃശൂര്‍ വെസ്റ്റ് പോലിസിന് ലഭച്ച സൂചനകളെ തുടര്‍ന്നാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നത്.
അയ്യന്തോള്‍ ജില്ലാ മീഡിയേഷന്‍ സെന്ററില്‍ ചൊവ്വാഴ്ച ഉച്ചക്കാണ് ഷനില്‍ ഭാര്യ കൊളങ്ങോട്ട്കര ചൂലിശ്ശേരി കരയരക്കാട് വീട്ടില്‍ അനഘ(25) യെയും ഭാര്യയുടെ പിതാവ് വേണുഗോപാലി (56) നെയും വെട്ടി പരുക്കേല്‍പിച്ചത്.
എട്ട് വര്‍ഷം മുമ്പ് വിവാഹിതരായ ഷനില്‍- അനഘ ദമ്പതികളുടെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ കുടുംബ കോടതിയില്‍ കേസ് നടക്കുന്നതിനിടെ ഇരു കക്ഷികളും മീഡിയേഷന്‍ സെന്ററില്‍ ചര്‍ച്ചക്ക് എത്തിയതായിരുന്നു.
അതേസമയം, വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ അനഘയുടെയും വേണുഗോപാലന്റെയും ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇരുവര്‍ക്കും കൈകള്‍ക്കും കണ്ണിനുമാണ് ഗുരുതരമായി പരുക്കേറ്റിരുന്നത്.
Next Story

RELATED STORIES

Share it