kannur local

കൊളച്ചേരി ഗ്രാമപ്പഞ്ചായത്തില്‍ വീണ്ടും യുഡിഎഫ് ഭരണം

സിപിഎമ്മിലെ എം ഗൗരിയെ അഞ്ചിനെതിരേ 11 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പഞ്ചായത്തിലെ ഏക ബിജെപി അംഗം ചേലേരി സെന്‍ട്രല്‍ വാര്‍ഡിലെ കെ പി ചന്ദ്രബാനു വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. യുഡിഎഫിലെ ഒരു വോട്ട് പോലും ചോര്‍ന്നുപോയില്ല. നേരത്തെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കെ താഹിറയെ എല്‍ഡിഎഫ്-ബിജെപി പിന്തുണയോടെ ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി പ്രസിഡന്റായിരുന്ന കെ എം പി സറീന ഇന്നലെ താഹിറയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. മൊത്തം 17 അംഗ ഭരണസമിതിയില്‍ മുസ്്‌ലിം ലീഗ്-8, കോണ്‍ഗ്രസ്-3, സിപിഎം-3, സിപിഐ-1, ഇടത് അനുകൂല സിഎംപി-1, ബിജെപി-1 എന്നിങ്ങനെയാണ് കക്ഷിനില. ലീഗില്‍നിന്ന് കൂറുമാറി പ്രസിഡന്റായ പന്ന്യങ്കണ്ടി വാര്‍ഡിലെ കെ എം പി സറീന രാജിവച്ച് ഒഴിഞ്ഞ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 2015ല്‍ പ്രസിഡന്റായ നൂഞ്ഞേരി വാര്‍ഡിലെ ലീഗ് പ്രതിനിധി കെ സി പി ഫൗസിയ പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്ന് 2017 ജൂണ്‍ 16ന് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്ക് 2017 ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ രണ്ടു വനിതാ അംഗങ്ങളുടെയും സിപിഎം, ബിജെപി അംഗങ്ങളുടെയും പിന്തുണയോടെ സറീന പ്രസിഡന്റായത്. അന്ന് താഹിറയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ യുഡിഎഫില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചിരുന്നില്ല. മാസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്നണി സംസ്ഥാന നേതൃത്വം ഇടപെട്ടാണ്് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചത്. സറീനയ്‌ക്കെതിരേ കഴിഞ്ഞ മാസം ഒമ്പതിന് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അവിശ്വാസപ്രമേയം പരിഗണിക്കുന്ന തലേന്ന് ഇവര്‍ രാജിവച്ചു.
Next Story

RELATED STORIES

Share it