കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനി 515 കോടി തട്ടിയതായി പരാതി

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു കോടികള്‍ തട്ടിയ വാര്‍ത്തകള്‍ക്കു പിറകെ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനി 515 കോടി തട്ടിയതായി പരാതി. കനറാ ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്നു കൊല്‍ക്കത്തയിലെ കംപ്യൂട്ടര്‍ നിര്‍മാണ കമ്പനിയായ ആര്‍പി ഇന്‍ഫോ സിസ്റ്റത്തിനെതിരേ സിബിഐ കേസെടുത്തു. ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നു വ്യാജരേഖകളും കത്തുകളും നല്‍കി 2012 മുതല്‍ ഇവര്‍ പണം തട്ടിച്ചുവെന്നു പരാതിയില്‍ പറയുന്നു.
കമ്പനി പ്രവര്‍ത്തനങ്ങള്‍ക്കായി 10 ബാങ്കുകളടങ്ങിയ കര്‍സോര്‍ഷ്യത്തില്‍ നിന്ന് 2015ല്‍ വായ്പയെടുത്താണു തട്ടിപ്പ് നടത്തിയതെന്നും കനാറാ ബാങ്ക് പരാതിയില്‍ വ്യക്തമാക്കി. അതേസമയം കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത് തങ്ങളല്ലെന്നും കണ്‍സോര്‍ഷ്യത്തിലെ മറ്റു ബാങ്കുകള്‍ പരാതി നല്‍കാന്‍ കാനറാ ബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നു എന്നും കാനറാ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2015ല്‍ തന്നെ ഇതു സംബന്ധിച്ച പരാതി റിസര്‍വ് ബാങ്കിന് കൈമാറിയതായും ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം പ്രഥമ വിവര റിപോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി 26നു കാനറാ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി വി പ്രസാദ് റാവു മൊത്തം 515.15 കോടി രൂപയുടെ തട്ടിപ്പു സംബന്ധിച്ചാണു ആര്‍പി ഇന്‍ഫോ സിസ്റ്റത്തിനെതിരേ പരാതി നല്‍കിയത്. ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തവ് കൗസ്തുവ് റോയ്, വിനയ് ബഫ്‌ന, ഡെബ്‌നാഥ് പാല്‍ (വൈസ് പ്രസിഡന്റ് ഫിനാന്‍സ്) എന്നിവര്‍ ചേര്‍ന്നു കാനറാ ബാങ്കിനെയും മറ്റ് ഒമ്പതു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും കബളിപ്പിച്ചുവെന്നാണു പരാതി. ആര്‍പി ഇന്‍ഫോ സിസ്റ്റത്തിന്റെ ഡയറക്ടര്‍മാരിലൊരാളായ ശിവജി പഞ്ജയ്‌ക്കെതിരേ നേരത്തെയും തട്ടിപ്പിനു കേസുകളുള്ളതാണ്.
മൊത്തം 10 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കാനറാ ബാങ്ക് കൂടാതെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്റ് ജെയ്പൂര്‍, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ഫെഡറല്‍ ബാങ്ക് എന്നിവയാണുള്ളത്.
Next Story

RELATED STORIES

Share it