Kollam Local

കൊല്ലം ജില്ലാ ലാസ്റ്റ്‌ഗ്രേഡ് റാങ്ക്‌ലിസ്റ്റില്‍ നിന്നുള്ള പുരുഷന്മാരുടെ നിയമനം നിലച്ചതായി പരാതി

കൊട്ടിയം:  കാലാവധി അവസാനിക്കാറായ  കൊല്ലം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങളില്‍ പുരുഷന്മാരുടെ നിയമനം നിലച്ചതായി പരാതി. ഇപ്പോള്‍ വാച്ച്മാന്‍-നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ മാത്രമാണ് ജില്ലയില്‍ പുരുഷന്മാരെ നിയമിക്കുന്നത്. ഈ തസ്തികയില്‍ ജില്ലയില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് പുരുഷ ഉദ്യോഗാര്‍ഥികളുടെ പരാതി. റവന്യൂ അടക്കമുള്ള വകുപ്പുകള്‍ ഒഴിവുകള്‍ പൂഴ്ത്തിവച്ചിരിക്കുന്നതായും ആക്ഷേപമുണ്ട്. വെബ് സൈറ്റിലെ സ്റ്റാറ്റസ് ഓഫ് പോസ്റ്റ് രണ്ടുമാസമായി അധികൃതര്‍ അപ്‌ഡേറ്റ് ചെയ്യുന്നുമില്ല. ഇതും സംശയത്തിനിട നല്‍കുന്നു.2015 ല്‍ നിലവില്‍ വന്ന 2000 ത്തോളം പേര്‍ വരുന്ന എല്‍ജിഎസ് കൊല്ലം മെയിന്‍ ലിസ്റ്റില്‍ ആകെ 150 ല്‍പ്പരം പുരുഷന്മാരേ ഉള്ളൂ. ഇവരില്‍ പകുതി പുരുഷന്മാര്‍ മാത്രമാണ് ജോലിയില്‍ കയറിയത്. ഇതിന്റെ നാലിരട്ടി സ്ത്രീകളെയാണ് (400 ലധികം) ഇതിനകം കൊല്ലത്ത് ഓഫിസ് അസിസ്റ്റന്റ് ആയി പിഎസ്‌സി അഡൈ്വസ് ചെയ്തത്. ജില്ലയിലടക്കം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകള്‍ക്ക് ഒഴിവുകള്‍ കിട്ടുന്നില്ലെന്ന് കാട്ടി ഇതിനിടെ ചില വനിതകളുടെ ബന്ധുക്കള്‍ രാഷ്ട്രീയ സ്വാധീനം വഴി,  ചില ഓഡറുകള്‍ സംഘടിപ്പിച്ചതായും പറയുന്നു. ഇതും പുരുഷന്മാര്‍ക്ക് തിരിച്ചടിയായി.സാങ്കേതികപരമായ കാര്യങ്ങള്‍ നിരത്തി സ്ത്രീകളെ നിയമിച്ച്, ജില്ലാ ഓഫിസ് ഒത്തുകളിക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംശയമുണ്ട്. ഇത് ദുരീകരിക്കാനും സംശയ നിവൃത്തിക്കും ഓഫിസില്‍ വിളിച്ചാലും കൃത്യമായ മറുപടികിട്ടാറില്ല. എല്‍ജിഎസ് കൊല്ലം ഒഴിവുകള്‍ കാണിക്കേണ്ട പിഎസ്‌സി വെബ് സൈറ്റ്, സ്റ്റാറ്റസ് ഓഫ് പോസ്റ്റ് -എന്ന ഭാഗത്തും രണ്ടുമാസമായി ഒന്നും അധികൃതര്‍ അപ്‌ഡേറ്റ് ചെയ്യുന്നുമില്ല.ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഇനി നാലരമാസം മാത്രമാണ് ബാക്കിയുള്ളത്. ജില്ലാ ഓഫിസിന്റെ നടപടിയില്‍ പുരുഷന്മാരായ ഉദ്യോഗാര്‍ഥികള്‍ ആശങ്കാകുലരാണ്. കഴിഞ്ഞ രണ്ട് മാസമായി പുരുഷന്മാരുടെ ഒഴിവുകള്‍ ഒന്നും കൂടുതലായി റിപോര്‍ട്ട് ചെയ്യുന്നുമില്ല. രണ്ടോ മൂന്നോ ഒഴിവാണ് ഇതിനിടയ്ക്ക് വാച്ച്മാന്റേതായി വന്നത്. മാത്രമല്ല കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ലിസ്റ്റില്‍ നിന്നും പുരുഷന്മാരെ ആരെയും ജില്ലാ പിഎസ്‌സി ഓഫിസ്, പ്യൂണ്‍(ഓഫിസ് അസിസ്റ്റന്റ്) പോസ്റ്റിലേയ്്ക്ക് പരിഗണിക്കുന്നുമില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ജനുവരി മാസത്തെ അഡൈ്വസിലാണ് പേരിന് (ഒരാളെമാത്രം) ഈയിടെ ഓഫിസ് അസിസ്റ്റന്റ് (പ്യൂണ്‍)പോസ്റ്റിലേയ്ക്ക് ജില്ലാ ഓഫിസ് അഡൈ്വസ് ചെയ്തത്.ജില്ലയില്‍ ഓഫിസ് അസിസ്്റ്റന്റ് തസ്തികയില്‍ ജില്ലയില്‍ സ്ത്രീകളെ മാത്രം നിയമിക്കുന്നുവെന്നും ലിസ്റ്റ് നിലവില്‍ വന്ന അന്നു മുതല്‍തന്നെ വ്യാപക ആരോപണവുമുണ്ട്.  റൊട്ടേഷന്‍ രേഖകള്‍ സംശയകരമാണെന്നും പരാതിയുണ്ട്. ഇത് സംബന്ധിച്ച് പിഎസ്‌സിയ്ക്ക് പരാതിയയ്ക്കാന്‍ ലിസ്്റ്റിലുള്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ഓഫിസ് നിയമനവിവരം അന്വേഷിച്ച് ഫോണില്‍ വിളിക്കുന്നവരോട് കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. പുരുഷ നിയമനം തടസ്സപ്പെടുന്നതിനെതിരേ കോടതിയെ സമീപിക്കാനും ഉദ്യോഗാര്‍ഥികളുടെ നീക്കമുണ്ട്.
Next Story

RELATED STORIES

Share it