wayanad local

കൊമ്പനെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ആവശ്യം

സുല്‍ത്താന്‍ ബത്തേരി: റേഡിയോകോളര്‍ ഘടിപ്പിച്ചിട്ടും വടക്കനാട് മേഖലയില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി വിളകള്‍ നശിപ്പിക്കുകയും ജനങ്ങളുടെ ജീവനു ഭീഷണിയായും മാറിയ കൊമ്പനെ മയക്കുവെടി വച്ചു പിടികൂടണമെന്ന് ആവശ്യം. ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വടക്കനാട്ഗ്രാമസംരക്ഷണസമിതിയുടെയും നാട്ടുകാരുടെയും യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്്. ഇതിനായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം അനുകൂല മറുപടി നേടിയെടുക്കുമെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു.
മാര്‍ച്ച്് 15നാണ് പ്രദേശത്ത് ഭീതിപരത്തി വാച്ചറെ കൊലപ്പെടുത്തിയ കൊമ്പനെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ചത്. എന്നാല്‍, റേഡിയോകോളര്‍ ഘടിപ്പിച്ചതിനു ശേഷവും കൊമ്പന്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നതു പതിവായി. ജനങ്ങള്‍ക്കു നേരെ പാഞ്ഞടുക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണ് ആനയെ മയക്കുവെടി വച്ച് പിടികൂടണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടത്. ഈ കൊമ്പനെ കൂടാതെ ആറ് ആനകള്‍ കൂടി ജനവാസകേന്ദ്രങ്ങളില്‍ വിളനാശം വരുത്തുന്നുണ്ടെന്നു വനംവകുപ്പ് തന്നെ പറയുന്നു. റേഡിയോകോളര്‍ ഘടിപ്പിച്ച ആനയെ മയക്കുവെടി വച്ച് ഇവിടെ നിന്നു മാറ്റിയാല്‍ മറ്റ് ആനകളെ പ്രതിരോധിക്കാനാവുമെന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ശല്യക്കാരായ ആനകളെ തുരത്തുതിനായി റബര്‍ബുള്ളറ്റ് ഉപയോഗിക്കുന്നതിന് ജില്ലാ പോലിസ് മേധാവിയോട് അനുമതി തേടിയിട്ടുണ്ടന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ യോഗത്തില്‍ പറഞ്ഞു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ബിന്ദു മനോജ്, എ കെ കുമാരന്‍, എന്‍ കെ മോഹനന്‍, അനീഷ്, സരോജിനി, ബെന്നി കൈനിക്കല്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍, റേ് ഓഫിസര്‍മാരായ ആര്‍ കൃഷ്ണദാസ്, ബാബുരാജ്, വടക്കനാട് ഗ്രാമസംരക്ഷണ സമിതി ഭാരവാഹികളായ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, കരുണാകരന്‍ വെള്ളക്കെട്ട് പങ്കെടുത്തു.
Next Story

RELATED STORIES

Share it