Flash News

കൊച്ചി മെട്രോ : ട്രയല്‍ സര്‍വീസ് ഇന്നു മുതല്‍



കൊച്ചി: യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ ട്രയല്‍ സ ര്‍വീസുകള്‍ ഇന്നു തുടങ്ങും. നാല് ട്രെയിനുകള്‍ ഉപയോഗിച്ച് ഇന്നു രാവിലെ ആറു മണിക്ക് ആലുവയില്‍ നിന്നാണ് ട്രയല്‍ സര്‍വീസ് തുടങ്ങുക. രാത്രി 9.30ന് അവസാനിക്കും. 142 ട്രിപ്പുകളാണുണ്ടാവുക. സര്‍വീസിനൊപ്പം സജ്ജീകരിച്ച വിവിധ സംവിധാനങ്ങളും ട്രയല്‍ സ ര്‍വീസിനൊപ്പം പരീക്ഷിക്കും. സാധാരണ യാത്രാസര്‍വീസിന് സമാനമായിരിക്കും സര്‍വീസെങ്കിലും യാത്രക്കാരെ കയറ്റില്ല. ആലുവ മുതല്‍ പാലാരിവട്ടം വരെയും തിരിച്ചുമുള്ള സ ര്‍വീസുകളില്‍ എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. അനൗണ്‍സ്‌മെന്റ് കൂടാതെ ട്രെയിനിനകത്തുള്ള ഡിസ്‌പ്ലേയില്‍ അതത് സ്റ്റേഷനുകളുടെ വിവരങ്ങളും മറ്റും പ്രദര്‍ശിപ്പിക്കും. ഘട്ടംഘട്ടമായിട്ടായിരിക്കും ഈ സംവിധാനങ്ങള്‍ പരീക്ഷിക്കുക. വരും ദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആകെ ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തിലെ സര്‍വീസിനായി മെട്രോക്കുള്ളത്. 136 സീറ്റുള്ള മൂന്നു കോച്ചുകളടങ്ങിയ ട്രെയിനാണ് ട്രയല്‍ സര്‍വീസിന് ഉപയോഗിക്കുക. സര്‍വീസും അനുബന്ധ സംവിധാനങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പാക്കും വരെ ട്രയല്‍ സര്‍വീസ് തുടരുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. കേന്ദ്ര മെട്രോ റെയില്‍ കമ്മീഷണര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നാലഞ്ചു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.ജോലിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ മെട്രോ സ്‌റ്റേഷനില്‍ എത്തുന്നുണ്ട്. കൊച്ചി മെട്രോയില്‍ യാത്രചെയ്യുന്നതിനായി കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്തിറക്കും. മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഡയറക്ട ര്‍ ബോര്‍ഡ് എംഡിക്കു നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മെട്രോയില്‍ കണ്‍സെഷന്‍ നല്‍കണമെന്നു തന്നെയാണ് നിലപാടെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. വിദ്യാര്‍ഥികളല്ലാതെ മറ്റേതെങ്കിലും വിഭാഗങ്ങള്‍ക്ക് കണ്‍സെഷന്‍ നല്‍കണമോയെന്നതു സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഏലിയാസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. മൂന്നുദിവസത്തെ വിശദമായ പരിശോധനകള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ യാത്രാനുമതി ലഭിച്ചത്. ഈ മാസാവസാനമോ ജൂണ്‍ ആദ്യവാരത്തിലോ മെട്രോയുടെ യാത്രാ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഉദ്ഘാടകന്‍.  ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തില്‍ 11 സ്റ്റേഷന്‍ പരിധിയിലാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട സര്‍വീസ്.
Next Story

RELATED STORIES

Share it