Kollam Local

കൈയ്ക്ക് ശസ്ത്രക്രിയയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ നില ഗുരുതരം : ചികില്‍സാ പിഴവെന്ന് പരാതി



കൊല്ലം: ചികില്‍സാ പിഴവിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. വടക്കേവിള ശ്രീവിലാസം നഗറില്‍ പഴനിലത്ത് തൊടി അബി ഭവനില്‍ അങ്കപ്പന്റെ മകന്‍ അബി(14)യാണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ മാസം 27ന് സൈക്കിളില്‍ നിന്നും വീണതിനെ തുടര്‍ന്ന് അബിയെ കൊല്ലം നായേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയ്ക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും തുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷവും കുട്ടിയെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ അന്വേഷിച്ചപ്പോഴാണ് അനസ്‌തേഷ്യാ നല്‍കിയപ്പോള്‍ മരുന്നിന്റെ അളവ് കൂടുകയും അപകടാവസ്ഥയിലുള്ള കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തതെന്ന് അങ്കപ്പന്‍ പറഞ്ഞു. തുടര്‍ന്ന് ഇവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ച പിന്നിട്ടിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ഇതിനകം മൂന്ന് ലക്ഷം രൂപ ചികില്‍സയ്ക്കായി ഇവര്‍ക്ക് ചെലവായിട്ടുണ്ട്. ആശുപത്രിയിലെ ചികില്‍സാ പിഴവ് സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പോലിസ്, മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, അനസ്‌തേഷ്യ നല്‍കയപ്പോള്‍ കുട്ടിയുടെ നില സങ്കീര്‍ണമാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നുവെന്ന് നായേഴ്‌സ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികില്‍സ നല്‍കി. ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഇല്ലാത്തതുകൊണ്ടാണ് പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. ആരോഗ്യ രംഗത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവാണിതെന്നും ഇതിനെ ചികില്‍സാ പിഴവെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it