Flash News

കൈയേറ്റമൊഴിപ്പിക്കല്‍: മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

കോട്ടയം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരിലുള്ള ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ നടപടികള്‍ ജനമെന്താണെന്ന് മനസ്സിലാക്കാത്തവരുടെ തെറ്റായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളാ സ്‌റ്റേറ്റ് ഹെഡ്‌ലോഡ് & ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ കുരിശ് തകര്‍ത്ത സംഭവത്തില്‍ ജില്ലാ ഭരണകൂടത്തെ വിളിച്ച് സര്‍ക്കാരിന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

നല്ലൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുകയും പ്രതീക്ഷയോടെ കൈകാര്യം ചെയ്യുന്നതുമാണ് കുരിശ്. അതിന്റെ മേല്‍ കൈവയ്ക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി ആലോചിക്കണമായിരുന്നു. ഇവിടെ ഒരു സര്‍ക്കാരുണ്ടെന്ന കാര്യം ജില്ലാ ഭരണകൂടം ഓര്‍ക്കണം. ആരോട് ചോദിച്ചിട്ടാണ് ഇത് ചെയ്തതെന്ന് താന്‍ കലക്ടറോട് വിളിച്ച് ചോദിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരാണെന്ന അനാവശ്യമായ വികാരം സൃഷ്ടിക്കാനാണ് ശ്രമം. മൂന്നാറില്‍ മഹാ കൈയേറ്റമാണെന്ന് പറഞ്ഞ് ഭീകരമായ ഒഴിപ്പിക്കലാണ് നടക്കുന്നത്. അതിന്റെ പേരില്‍ 144 പ്രഖ്യാപിക്കുന്നു. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കലക്ടറോട്് ആവശ്യപ്പെടുകയും ചെയ്തു. തെറ്റായ ഒരു നീക്കത്തെയും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. കുരിശ് സ്ഥാപിച്ചതില്‍ ഏതെങ്കിലും തരത്തില്‍ തെറ്റായ നടപടികളുണ്ടായിട്ടുണ്ടെങ്കില്‍ ക്രൈസ്തവസഭയുമായി ആലോചിച്ചശേഷമാണ് നടപടി സ്വീകരിക്കേണ്ടിയിരുന്നത്. അവരോട് സംസാരിച്ചിരുന്നുവെങ്കില്‍ അവര്‍തന്നെ മാറ്റിയേനെ. തെറ്റായ നടപടികളോട് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. ബാക്കി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it