കേസില്‍ നിന്നു പിന്മാറാന്‍ 5 കോടിയും ഉന്നതസ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന്

കോട്ടയം: പീഡനക്കേസില്‍ നിന്നു പിന്മാറുന്നതിന് അഞ്ചു കോടി രൂപയും ഉന്നതസ്ഥാനവും ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ  മൊഴി. പണം കൂടാതെ കന്യാസ്ത്രീക്കു സഭയില്‍ ഉന്നത സ്ഥാനം നല്‍കാമെന്നും ബിഷപ് വാഗ്ദാനം ചെയ്തതായി വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയില്‍ സഹോദരന്‍ വ്യക്തമാക്കുന്നു. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമുണ്ടെന്നും സഹോദരന്‍ പ്രതികരിച്ചു.
കാലടി സ്വദേശിയായ സുഹൃത്ത് മുഖേന രണ്ടാഴ്ച മുമ്പാണ് ജലന്ധര്‍ ബിഷപ് അനുനയ നീക്കം നടത്തിയതെന്നാണു കന്യാസ്ത്രീയുടെ സഹോദരന്‍ മൊഴി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്നും നി ശബ്ദത പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ചുകോടി രൂപയും കന്യാസ്ത്രീ—ക്കു സഭയില്‍ ചോദിക്കുന്ന സ്ഥാനവുമായിരുന്നു വാഗ്ദാനം ചെയ്തത്. പണവും സ്ഥാനവും നിരസിച്ച സഹോദരന്‍ കേസുമായി മുന്നോട്ടുപോവുമെന്നു വ്യക്തമാക്കിയതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങുകയായിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പരാതിക്കാരിയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് ബിഷപ് അനുനയ നീക്കം സജീവമാക്കിയത്. കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു കൈമാറിയതു താനാണെന്ന് സഹോദരന്‍ സമ്മതിച്ചു. ബിഷപ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നു കര്‍ദിനാ ള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് പുറത്തുവിടാന്‍ നിര്‍ബന്ധിതനായതെന്നാണു മൊഴി. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് സഹോദരന്റെ തീരുമാനം. അതേസമയം, കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയ ബന്ധുവിനോട് അന്വേഷണ ഉേദ്യാഗസ്ഥനു മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it