Flash News

കേരള സര്‍വകലാശാല : പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിവാദം അനാവശ്യം- വി സി



തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ബിരുദതലത്തിലെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തിയതിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന്് വൈസ് ചാന്‍സലര്‍.ഇടക്കാലത്ത് സര്‍വകലാശാലയുടെ വിദൂര പഠനകേന്ദ്രത്തിന് യുജിസി അംഗീകാരം നഷ്ടപ്പെട്ടിരുന്നു. ഈ കാലയളവില്‍, ഇതിനകം തന്നെ നിര്‍ത്തിവച്ചിരുന്ന പോസ്റ്റ്ഗ്രാജ്വേറ്റ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി പുനസ്ഥാപിക്കാന്‍ സര്‍വകലാശാല നടപടികള്‍ തുടങ്ങിയിരുന്നു. വിദൂര പഠനകേന്ദ്രത്തിന്റെ യുജിസി അംഗീകാരം പുനസ്ഥാപിക്കപ്പെട്ടപ്പോള്‍ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കാനുള്ള നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്കു വിട്ടു. 2017 ജനുവരി 20നു നടന്ന സ്റ്റാന്റിങ് കമ്മിറ്റി  ബിരുദ-ബിരുദാനന്തര തലത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കേണ്ടതില്ലെന്ന് ശുപാര്‍ശ നല്‍കി. തുടര്‍ന്ന് 2017 ജനുവരി 21ന് നടന്ന സിന്‍ഡിക്കേറ്റ് യോഗം  ഈ ശുപാര്‍ശ അംഗീകരിച്ചു. ഈ തീരുമാനം നടപ്പാക്കിക്കൊണ്ടുള്ള സര്‍വകലാശാല ഉത്തരവാണ് 2017 ഏപ്രില്‍ 3ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനകം തന്നെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നേടിയവരെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കില്ല. സര്‍വകലാശാലയില്‍ പ്രൈവറ്റായി ബിരുദ-ബിരുദാനന്തര പഠനം നടത്തുന്നതിന് തടസ്സമില്ല. വിദൂര പഠനകേന്ദ്രത്തിലൂടെ മാത്രമേ ഇതു സാധ്യമാവൂ എന്നു മാത്രമാണ് ഈ തീരുമാനത്തിലൂടെ നടപ്പില്‍ വന്നിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള പഠനം വിദൂര പഠനകേന്ദ്രത്തിലൂടെ ലഭ്യമാക്കുമ്പോള്‍ സര്‍വകലാശാലാ ബിരുദത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനാവും എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്് വൈസ് ചാന്‍സലര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it