കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ സമാപനം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് സമാപനമായി. 35,000ലധികം വാണിജ്യ കൂടിക്കാഴ്ചകള്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നതായി സംഘാടകര്‍ അറിയിച്ചു. വിദേശ ബയര്‍മാരുമായി 15,000ഓളം കൂടിക്കാഴ്ചകളാണ് നടന്നത്. ആഭ്യന്തര ബയര്‍മാരുമായി 20,000 കൂടിക്കാഴ്ചകള്‍ നടന്നു. 7000 അപേക്ഷകളില്‍ നിന്നാണ് 1600ഓളം ബയര്‍മാരെ തിരഞ്ഞെടുത്തത്.
അടുത്തവര്‍ഷം മുതല്‍ ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യമാണെന്നു സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് സമാപന ചടങ്ങിനോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെടിഎമ്മില്‍ പങ്കെടുക്കാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ പലതും സ്ഥലപരിമിതി കാരണം ഒഴിവാക്കേണ്ട അവസ്ഥയുണ്ട്. കൂടുതല്‍ സെല്ലര്‍മാരെ ഉള്‍പ്പെടുത്താന്‍ തക്കവിധമുള്ള വേദി അടുത്ത തവണ കണ്ടെത്തുന്ന കാര്യം കെടിഎം സൊസൈറ്റി പരിഗണിക്കണമെന്നും റാണി ജോര്‍ജ് പറഞ്ഞു. കെടിഎമ്മിനെത്തിയ ബയര്‍മാരില്‍നിന്നു കേരളത്തിന് നേരിട്ട കെടുതികളെക്കുറിച്ച് ഒന്നും മറച്ചുവച്ചില്ല എന്നുള്ളതാണ് ഈ മേളയുടെ പ്രത്യേകതയെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. മറിച്ച് പ്രളയബാധയില്‍ കേരളത്തിലെ ടൂറിസം വ്യവസായം നല്‍കിയ സംഭാവനകള്‍ അവരെ നേരിട്ട് മനസ്സിലാക്കി കൊടുക്കാനും സാധിച്ചു. ഇതു വഴി കേരളത്തിലെ ടൂറിസം വ്യവസായത്തിന് ലഭിച്ച സല്‍പ്പേര് ഇവിടെയെത്തിയ അതിഥികള്‍ വഴി ലോകത്തെങ്ങും പ്രചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനു പുറത്തുള്ള ടൂറിസം പങ്കാളികള്‍ക്കിടയില്‍ സംസ്ഥാനത്തെ കുറിച്ചുണ്ടായിരുന്ന ആശങ്കകള്‍ അകറ്റാന്‍ കെടിഎമ്മിലൂടെ കഴിഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം ഉപദേശക സമിതിയംഗം എബ്രഹാം ജോര്‍ജ് ചൂണ്ടിക്കാട്ടി. അടുത്ത തവണത്തെ കേരള ട്രാവല്‍ മാര്‍ട്ട് പ്ലാസ്റ്റിക് രഹിതമായിരിക്കും. പ്രളയബാധിതമായ 10 ഗ്രാമങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരവാദിത്ത ടൂറിസം പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചുവെന്ന് ആര്‍ടി മിഷന്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it