കേരള എംപിമാര്‍ക്ക് മന്ത്രിയുടെ ഉറപ്പ്; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വകാര്യവല്‍ക്കരിക്കില്ല: മന്ത്രി

ന്യൂഡല്‍ഹി: കൊച്ചിന്‍ കപ്പല്‍നിര്‍മാണശാലയെ സ്വകാര്യവല്‍ക്കരിക്കില്ലെന്നും കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ സ്വകാര്യവ്യക്തികളെ നിയമിക്കില്ലെന്നും ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി എന്‍ കെ പ്രേമചന്ദ്രന്‍, പ്രഫ. കെ വി തോമസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്താമെന്ന് മന്ത്രി അറിയിച്ചു. കൊച്ചി കപ്പല്‍ശാലയ്ക്ക് വാഗ്ദാനം ചെയ്ത കപ്പല്‍ നിര്‍മാണ ഓര്‍ഡറുകള്‍ ലഭിക്കാന്‍ ഓഹരി വില്‍പന അനിവാര്യമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2000 കോടി ചെലവില്‍ ആറു കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകള്‍ കേന്ദ്രസര്‍ക്കാര്‍ കൊച്ചിക്ക് വാഗ്ദാനം ചെയ്തു. കപ്പല്‍നിര്‍മാണത്തിനു മുന്നോടിയായി പുതിയ ഡോക്‌യാര്‍ഡും അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങളും ഒരുക്കാന്‍ 2800 കോടിയുടെ വികസനപദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വികസനത്തിനു പണം കണ്ടെത്താനെന്നപേരിലാണ് കമ്പനിയുടെ 25 ശതമാനം ഓഹരികള്‍ രണ്ടു ഘട്ടമായി വിറ്റഴിക്കാന്‍ തീരുമാനിച്ചത്. കൊച്ചിക്ക് നല്‍കാമെന്നേറ്റ ആറു കപ്പലുകളുടെ നിര്‍മാണത്തിനു കപ്പല്‍ശാല വികസിപ്പിക്കണമെന്നും അതിനാണ് ഓഹരി വില്‍ക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൊച്ചിന്‍ കപ്പല്‍ശാല സഹകരിച്ചില്ലെങ്കില്‍ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തിന് നിര്‍മാണ കരാര്‍ കൈമാറുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സന്ദര്‍ശിച്ചു. ദക്ഷിണമേഖല നാവിക കമാന്‍ഡിന്റെ ആസ്ഥാനം ഉള്‍പ്പെടെ തന്ത്രപ്രധാനമായ മേഖലയ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നത് രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it